പെണ്‍സുഹൃത്തിന് സന്ദേശമയച്ചതിൻ്റെ വിരോധം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേര്‍ പിടിയിൽ
എറണാകുളം: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. മറ്റൂര്‍ സ്വദേശികളായ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ അലക്സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), കപ്രക്കാടന്‍ അഭിജിത്ത് (19), വേലംപറമ്പില്‍ ആകാശ് (20), പയ്യപ്പിള്ളി മാര്ട്ടിന് (20), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ (25) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കാലടി പോലീസും ചേര്‍ന്ന് പിടികൂടിയത്.
13-ന് രാത്രിയാണ് അയ്യമ്പുഴ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്ററന്റിനു സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം.
അവിടെവെച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു. പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.
പുലര്‍ച്ചെ 3 മണിയോടെ അക്രമിസംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടര്‍ന്ന് വടിവാളുകൊണ്ട് വെട്ടിയും വടികൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.