ആറുമാസത്തിനിടെ അക്കൗണ്ടിലെത്തിയത് 33 ലക്ഷം രൂപ, മയക്കുമരുന്ന് കേസിൽ പിടിയിലായവരുടെ പക്കലുള്ള ലിസ്റ്റുകണ്ട് അമ്പരന്ന് എക്സൈസ് സംഘം
തൃശൂർ : മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വളർക്കാവ് അഞ്ചേരി പെരിഞ്ചേരി വീട്ടിൽ അരുണിനെയാണ് (25) തൃശൂർ എക്സൈസ് കമ്മിഷണർ ഡി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തെ ഒന്നാം പ്രതി മരത്താക്കര സ്വദേശി സിതിനെ അറസ്റ്റ് ചെയ്തിരുന്നു. സിതിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നാണ് അരുണിനെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്, പ്രിവന്റീവ് ഓഫീസർ എം.എം.മനോജ്, മിക്കി ജോൺ, ജനീസ് പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ആറ് മാസം, അക്കൗണ്ടിലെത്തിയത് 33 ലക്ഷം
കഴിഞ്ഞ ആറ് മാസത്തിനിടയിൽ അരുണിന്റെ അക്കൗണ്ടിലെത്തിയത് 33 ലക്ഷത്തിലേറെ രൂപ. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം പേരും നിക്ഷേപിച്ചത്. കഞ്ചാവ് കേസിലടക്കം നിരവധി കേസുകൾ അരുണിനെതിരെയുണ്ട്.
ഉപയോഗിക്കുന്ന നൂറിലേറെ പേരുടെ ലിസ്റ്റ്
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ട് സിതിന്റെയും അരുണിന്റെയും ലിസ്റ്റിലുള്ളത് നൂറിലേറെ പേർ. അവരെ വിളിച്ചുവരുത്തിയ എക്സൈസ് സംഘം ബോധവത്കരണം നടത്തി. 118 പേരെയാണ് വിളിച്ചു വരുത്തിയത്. ഇവരെ വിമുക്തിയുടെ ആഭിമുഖ്യത്തിൽ നിരീക്ഷിക്കുകയാണ്.