കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ് വിശദഅന്വേഷണം ആരംഭിച്ചു. ചോദ്യംചെയ്യലിനും അറസ്റ്റിനുംമുമ്പ് കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കാനാണിത്. കരാർക്കമ്പനിയായ ആർഡിഎസ് പ്രോജക്ടിന്റെ ഓഫീസിൽനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറിലെ ഡാറ്റ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ വിജിലൻസ് പരിശോധിച്ചു. ഹാർഡ് ഡിസ്കിൽനിന്ന് കണ്ടെടുത്ത ഒരു ലക്ഷത്തോളം ഡാറ്റ ഫോറൻസിക് സയൻസ് ലാബ് അധികൃതർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ വിശദപരിശോധന വിജിലൻസ് എസ്പി വിനോദിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ചോദ്യംചെയ്യലിന്റെ ദിവസമടക്കം തീരുമാനിക്കാൻ വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥ യോഗം ചേരും.
ആർഡിഎസ് പ്രോജക്ട് ഓഫീസിൽനിന്ന് രണ്ട് ഡെസ്ക്ടോപ്പും എംഡി സുമിത് ഗോയലിന്റെ സ്വകാര്യ ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇടപാടുകളുടെ വിവരം ലാപ്ടോപ്പില് നിന്ന് ലഭിച്ചു. ലാപ്ടോപ്പിന്റെ ഹാർഡ് ഡിസ്ക് സിഡാക്കിനും ഡെസ്ക്ടോപ് ഹാർഡ് ഡിസ്കുകൾ ഫോറൻസിക് സയൻസ് ലാബിനും പരിശോധനയ്ക്കായി കൈമാറും. ഡെസ്ക്ടോപ് ഹാർഡ് ഡിസ്കിൽ രണ്ടര ലക്ഷത്തിലധികം ഡാറ്റയുണ്ട്.
കേസന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് വിജിലൻസിന് ലഭിച്ചിരുന്നു. ക്യാബിനറ്റ് നോട്ട്, ഇബ്രാഹികുഞ്ഞ് ഒപ്പുവച്ച പൊതുമരാമത്ത് വകുപ്പിലെ ഫയൽ, റോഡ് ഫണ്ട് ബോർഡ്, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, പ്രീബിഡ് യോഗം എന്നിവയുടെ മിനിറ്റ്സ് തുടങ്ങിയവയാണ് ലഭിച്ചത്. ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിട്ടുണ്ട്.