‘മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ കഴിഞ്ഞത് ലീഗിന്റെ മര്യാദ’; ദൗർബല്യമായി കാണരുതെന്ന് കെ എം ഷാജി
കോഴിക്കോട്: മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ കഴിഞ്ഞത് ലീഗ് കാണിച്ച മര്യാദയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി താനൂരിലെ ദുരന്ത സ്ഥലത്ത് എത്തിയത് ലീഗിന്റെ ദുർബലതയല്ലെന്നും ഷാജി പറഞ്ഞു. ഓഖി ഉണ്ടായപ്പോൾ മുഖ്യമന്ത്രിയ്ക്ക് തിരുവനതപുരത്തെ തീരദേശത്ത് പോകാൻ കഴിഞ്ഞില്ലെന്നും ഷാജി വ്യക്തമാക്കി.
ദുരന്തമുണ്ടായാൽ കേരളത്തിൽ നാടകമാണ് നടക്കുന്നത്. ഇനി ഒരു മാസം പരിശോധനയും ബോട്ടിന്റെ പെയിന്റ് മാറ്റലും നടക്കും. ഒരു മുൻ കരുതലുമുണ്ടായില്ല. മന്ത്രി അബദുറഹ്മാന്റെ രാജി മുഖ്യമന്ത്രി ചോദിക്കണം. ജുഡീഷ്യൽ അന്വേഷണം നടക്കുമ്പോൾ മന്ത്രി തുടരുന്നത് ശരിയല്ലെന്നും ഷാജി പറഞ്ഞു. മന്ത്രി ബിസിനസുകാരനായതുകൊണ്ട് സ്വമേധയാ രാജിവെക്കില്ല. ഇറക്കിയ പണം മുതലാവുന്നത് വരെ അബ്ദുറഹ്മാൻ മന്ത്രിയായി തുടരുമെന്നും കെ എം ഷാജി പറഞ്ഞു.