കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അദ്ധ്യാപകന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു
തിരുവനന്തപുരം: കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഇന്നലെ രാത്രി പ്രതിയും സഹോദരനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അനുജൻ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ കാലിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ വൈദ്യപരിശോധനയ്ക്കും മുറിവ് തുന്നിക്കെട്ടാനുമായിട്ടാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാരായ അലക്സ്, ബേബി മോഹൻ, മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഐ എം എ അറിയിച്ചു. ലഹരിക്കേസിലെ പ്രതിയാണ് സന്ദീപ്. ലഹരിക്കടിമയായതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഹൗസ് സർജനാണ് വന്ദനാ ദാസ്.