കാസര്‍കോട്:ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കത്ത് കാട്ടുപോത്തുകളിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തുന്നു. പരവനടുക്കം, കൈന്താര്‍, തലക്ലായി, പച്ചോട്ടം പള്ള, രായിത്തൊട്ടി എന്നിവിടങ്ങളില്‍ രണ്ടു ദിവസമായി കാട്ടുപോത്തുകള്‍ വിഹരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൈന്താര്‍ ക്ലബിലെ പ്രവര്‍ത്തകര്‍ കളിക്കുന്ന ഗ്രൗണ്ടില്‍ നിന്ന് കാട്ടുപോത്ത് തലക്ലായി ഭാഗത്തേക്ക് ഓടിപ്പോകുന്നത് കണ്ടവരുണ്ട്. രണ്ട് കാട്ടുപോത്തുകളാണ് ഈ ഭാഗത്തുള്ളത്. വിവരമറിഞ്ഞ് വനം വകുപ്പുദ്യോഗസ്ഥരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പോത്തുകളെ കണ്ടെത്താനായില്ല.
ആള് താമസം ഏറെയുള്ള പ്രദേശത്ത് വലിയ കാടുകളൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങി നടക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. പോത്തുകളെ ഉപദ്രവിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വനപാലകര്‍ തിരിച്ചു പോയത്. അതേസമയം ജില്ലയിലെ ഫോറെസ്റ് വകുപ്പ് നിശ്ചലാവസ്ഥയിലായതായി നാട്ടുകാരും കർഷകരും ആരോപിക്കുന്നു. ദേലമ്പാടി ,കാറഡുക്ക,മുളിയാർ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായി നിലനിൽക്കുന്നതിനിടയിലാണ് കാസർകോട് നഗരത്തിന് തൊട്ടടുത്ത് കിടക്കുന്ന പരവനടുക്കത് കാട്ടുപോത്തിറങ്ങി ജനങ്ങളിൽ ഭീതിവിതച്ചത്.