ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു; മക്കളില്ലാത്ത വയോധികയുടെ സ്വത്ത് തട്ടിയെടുക്കാൻ മുദ്രപേപ്പറിൽ വിരലടയാളം പതിപ്പിച്ച് ബന്ധുക്കൾ
ആഗ്ര: മരിച്ച വൃദ്ധയുടെ സ്വത്ത് തട്ടിയെടുക്കാൻ വിരലടയാളം മുദ്രപേപ്പറിൽ പതിപ്പിച്ച് ബന്ധുക്കൾ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന വയോധികയാണ് ദൃശ്യങ്ങളിലുള്ളത്.ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് സ്വത്ത് തട്ടിയെടുക്കുന്നതിനായി ബന്ധുക്കൾ ഏർപ്പാടാക്കിയ അഭിഭാഷകൻ മുദ്ര പേപ്പറിൽ വിരലടയാളം പതിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.എന്നാൽ ഇത് 2021ലുള്ള വീഡിയോയാണെന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. ‘2021 മേയ് എട്ടിനാണ് കമല ദേവിയെന്ന വയോധിക മരിച്ചത്. ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ മരിച്ചിരുന്നു. ദമ്പതികൾക്ക് മക്കളില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവരുടെ ബന്ധു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.’-പൊലീസ് പറഞ്ഞു.