നിരന്തരം മാനസിക പീഡനം, സഹികെട്ട് യുവതി തൂങ്ങിമരിച്ചു; ആത്മഹത്യാ കുറിപ്പിലുള്ളത് ഭർതൃമാതാവിന്റെ കൊടുംക്രൂരത
കോന്നി : യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃമാതാവ് കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തിനെ (58) അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടർന്ന് കോന്നി പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ മാസം 24ന് വൈകിട്ട് ആറിനാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയത്. ചികിത്സയ്ക്കിടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 26ന് മരണപ്പെടുകയായിരുന്നു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ദ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. തുടർന്ന്, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്നു.മരണകാരണം ആത്മഹത്യ ആണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണസംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് വിധേയായെന്ന് തെളിഞ്ഞത്. ഭർത്താവിന്റെ മാതാവ് മൻസൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സഹിക്കവയ്യാതെ ആത്മഹത്യാ തീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പൊലീസ് കണ്ടെത്തി.