കൊല്ലത്ത് വ്യാപകമായി പോത്തും പശുക്കളും മോഷ്ടിക്കപ്പെടുന്നു
കൊല്ലം: പള്ളിത്തോട്ടം തടിപ്പാലത്തിന് സമീപവും പരിസര പ്രദേശങ്ങളിലും മോഷണം പതിവായിട്ടും പൊലീസിന് അനക്കമില്ല. പൊലീസുകാരെ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന സ്ഥിതി വന്നതോടെ പണം ചെലവാക്കി കാമറ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.വലിയകട മാർക്കറ്റിൽ ഇറച്ചി വ്യാപാരം നടത്തുന്ന പള്ളിത്തോട്ടം ആറ്റുകാൽ സ്വദേശി അജ്മലിന്റെ അരലക്ഷം രൂപയോളം വിലവരുന്ന പശുവിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആരോ കടത്തി കൊണ്ടുപോയി. വീടിന് സമീപത്തെ ഓട് കമ്പനി വളപ്പിലാണ് മാടുകളെ വളർത്തുന്നത്. രാത്രി പത്ത് മണിക്ക് അജ്മൽ തൊഴുത്തിലെത്തുമ്പോൾ പശു ഉണ്ടായിരുന്നു. അതിന് ശേഷമാണ് മോഷണം നടന്നത്. മൂന്ന് മാസം മുൻപ് സമാനമായ തരത്തിൽ രണ്ട് പശുക്കളെ മോഷ്ടിച്ചിരുന്നു. അതിന് മുമ്പും അജ്മലിന്റെ രണ്ട് പോത്തുകൾ മോഷണം പോയിരുന്നു. ഈ സംഭവങ്ങളിൽ നൽകിയ പരാതികൾ പൊലീസ് വാങ്ങി പെട്ടിയിൽ വച്ചതല്ലാതെ പ്രദേശത്ത് സമീപകാലത്ത് നടന്ന ഒരു മോഷണത്തിലെയും പ്രതികളെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.പുറത്തുവച്ചാൽ അടിച്ചുമാറ്റുംനാട്ടുകാർക്ക് വിലപിടിപ്പുള്ളതൊന്നും വീടിന് പുറത്ത് വയ്കക്കാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങളുടെ ബാറ്ററികൾ, നിർമ്മാണ പ്രവർത്തനങ്ങൾക്കായി വാങ്ങുന്ന ഇരുമ്പ് കമ്പികൾ, വെള്ളം പമ്പ് ചെയ്യുന്ന മോട്ടറുകൾ, മാൻഹോളിന്റെ ഇരുമ്പ് മേൽമൂടി എന്നിവയെല്ലാം പതിവായി മോഷണം പോവുകയാണ്. രാത്രിയിൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. ഇത്തരത്തിൽ സംഘടിക്കുന്ന ലഹരി സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇടക്കാലത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കിയെങ്കിലും ഇപ്പോൾ പ്രദേശത്തേക്ക് പൊലീസ് കാര്യമായി തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.ആദ്യം അഴിച്ചുവിടും പിന്നെ കടത്തുംകയറഴിച്ച് വീട്ട് ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ശേഷമാണ് മാടുകളെ വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുന്നതെന്ന് കരുതുന്നു. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് മോഷണം നടക്കുന്നതെന്നും സംശയിക്കുന്നു.വീടു വളപ്പിന് പുറമേ പ്രദേശത്താകെ നിരീക്ഷണ കാമറ പിടിപ്പിക്കേണ്ട സ്ഥിതിയാണ്, അതിനുള്ള ശ്രമത്തിലാണ് പള്ളിത്തോട്ടത്തുകാർ-