യുവാവിനെ ക്വട്ടേഷൻ സംഘം മർദ്ദിച്ചതിൽ മകൾക്ക് പങ്കില്ല, അവനെ അടിക്കല്ലേയെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞതെന്ന് മാതാവ്
തിരുവനന്തപുരം: വർക്കല അയിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘം മർദ്ദിച്ച സംഭവത്തിൽ മകൾക്ക് പങ്കില്ലെന്ന് കേസിലെ ഒന്നാം പ്രതിയായ ലക്ഷ്മിപ്രിയ (19)യുടെ മാതാവ്. മർദ്ദനത്തിൽ മകൾക്ക് പങ്കില്ലെന്നും യുവാവിന്റെ ശല്യം സഹിക്കാതായപ്പോൾ ഒഴിവാക്കിത്തരാൻ കൂട്ടുകാരോട് ലക്ഷ്മിപ്രിയ പറഞ്ഞതാണെന്നും മാതാവ് പറഞ്ഞു.യുവാവിനെ മർദ്ദിക്കുമ്പോൾ അടിക്കല്ലേ എന്നാണ് മകൾ പറഞ്ഞത്. യുവാവ് ലക്ഷ്മിപ്രിയയെ ശല്യം ചെയ്തിരുന്നു. ഫോണിൽ വിളിച്ചുംമറ്റും ശല്യം ചെയ്യുന്നത് പതിവായതോടെ ഇത് ഒഴിവാക്കിത്തരാനാണ് കൂട്ടുകാരോട് പറഞ്ഞതെന്നാണ് മകൾ തന്നോട് വ്യക്തമാക്കിയത്. അടിക്കാൻ മകൾ പറഞ്ഞിട്ടില്ല. അടിയെല്ലാം പയ്യന്മാർ പ്ളാൻ ചെയ്തതാണ്. മർദ്ദിക്കുന്ന സമയത്ത് അവനെ അടിക്കല്ലേയെന്ന് മകൾ പലതവണ പറഞ്ഞിരുന്നു. എന്നാൽ അവളെയും തല്ലുമെന്ന് പറഞ്ഞാണ് മറ്റ് യുവാക്കൾ വർക്കല സ്വദേശിയായ യുവാവിനെ മർദ്ദിച്ചത്. സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ അറിയില്ലെന്നും ലക്ഷ്മിപ്രിയയുടെ മാതാവ് പറഞ്ഞു.അതേസമയം, യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നതായി യുവാവിന്റെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തതായാണ് അദ്ദേഹം വ്യക്തമാക്കിയത്. മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു. സിഗരറ്റുകൊണ്ട് കുത്തി ശരീരം പൊള്ളിച്ചു. മർദ്ദനമേറ്റ മകനെ ബന്ധുവീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മകന്റെ നില കണ്ടാൽ സഹിക്കില്ല. അഞ്ച് ലക്ഷം രൂപ ചോദിച്ചായിരുന്നു മർദ്ദനം. അവർ തമ്മിൽ പ്രണയത്തിലായിരുന്നില്ല. മകനും യുവതിയും മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്. ഒൻപതര മണിയ്ക്ക് മകനെ കൂട്ടിക്കൊണ്ടുപോയി വൈകിട്ട് ഏഴര മണിയ്ക്ക് സ്റ്റാന്റിൽ കൊണ്ടുവിടുന്നതുവരെ ഒരു തുള്ളി വെള്ളം കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ പിതാവ് 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചുപറഞ്ഞുവെന്നും മർദ്ദനമേറ്റ യുവാവിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും യുവാവിന്റെ കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംവർഷം ബി സി എ വിദ്യാർത്ഥിനിയാണ്. ലക്ഷ്മിപ്രിയയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് ലക്ഷ്മിപ്രിയയെ പൊലീസ് പിടികൂടിയത്. ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു. ലക്ഷ്മിപ്രിയയെ കോടതിയിൽ ഹാജരാക്കിയതിനുശേഷം തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.