ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം, മുന്നറിയിപ്പുമായി കേരള പൊലീസ്
ആലുവ: വീട്ടിലിരുന്ന് പാർട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതൽ പതിനായിരം രൂപ വരെ സമ്പാദിക്കാം… ഒാൺലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്.രണ്ടു തരം തട്ടിപ്പുകൾഫയൽ അറേഞ്ച് മെന്റും ഉത്പന്ന വില്പനയും വഴി പണം നേടാമെന്ന് വാഗ്ദാനവുമായി രണ്ടു വിധത്തിലാണ് ഇവർ ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്. എസ്.എം.എസ് വഴിയോ സോഷ്യൽ മീഡിയാ പരസ്യം വഴിയോ ആണ് തട്ടിപ്പുസംഘം ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്. അവർ നൽകുന്ന ലിങ്കിൽ കയറിയാൽ വാട്സ് ആപ്പ് പേജിലാണ് പ്രവേശിക്കും. കമ്പനി ആധികാരികമാണെന്നറിയാക്കാൻ ചിലരേഖകൾ അയച്ചു തരും. തുടർന്ന് പാൻകാർഡ്, ഫോട്ടോ, ആധാർ കാർഡ് എന്നിവ ആവശ്യപ്പെടും. അത് കൊടുത്താൽ രജിസ്ട്രേഷനായി രണ്ടായിരമോ മൂവായിരമോ അടക്കണം.തുടർന്ന് സംഘം ഒരു ഫയൽ അയച്ചുതരും. അത് വീട്ടിലിരുന്ന് അവർ പറയുന്നതു പോലെ പുനർക്രമീകരിച്ചയക്കണം. ഇത് തിരിച്ചയച്ചു കഴിയുമ്പോൾ ശരിയായില്ലെന്നും കമ്പനിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീഷണി സന്ദേശം വരും. പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കത്തും വരും. 25,000 മുതൽ ഒരു ലക്ഷം വരെയൊക്കെയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. പലരും ഭയം മൂലം പണം കൊടുത്ത് തടിയൂരും. ചിലരാകട്ടെ പരാതിയുമായി മുൻപോട്ടു പോകും.
സൈറ്റിലെ ഉത്പ്പന്നങ്ങൾ വാങ്ങി സൈറ്റ് വഴി വിറ്റ് ലാഭമുണ്ടാക്കിത്തരുന്നതാണ് മറ്റൊരു തട്ടിപ്പ്. ആദ്യം ചെറിയൊരു തുക നിക്ഷേപിപ്പിക്കും. സംഘം അവരുടെ ആപ്ലിക്കേഷനിൽ കാണിച്ച ഉത്പ്പന്നങ്ങളിലൊന്ന് തുക ഉപയോഗിച്ച് വാങ്ങാം. എന്നിട്ട് സൈറ്റിൽത്തന്നെ വില്പനയ്ക്ക് വക്കാം. ഇത് വൻ ലാഭത്തിൽ വിറ്റുപോയെന്നു പറഞ്ഞ് സംഘം കമ്മിഷൻ തുക അക്കൗണ്ടിലിടും. പിന്നീട് വലിയ വലിയ തുകകൾ മുടക്കിക്കും. ഇവ വിറ്റുപോയതിന്റെ ലാഭവും കമ്മിഷനും അറിയിക്കും. തുടർന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കഴിയാതെ വരും. കമ്പനിയുമായി ബന്ധപ്പെടുമ്പോൾ കുറച്ചു കൂടി തുകയ്ക്കുള്ള ഉത്പ്പന്നങ്ങൾ വാങ്ങിയാലേ പണം പിൻവലിക്കാൻ കഴിയൂവെന്ന് അറിയിക്കും. അതിൽ വീണ് പിന്നെയും പണം നിക്ഷേപിക്കും. വലിയൊരു സംഖ്യ മുടക്കിക്കഴിയുമ്പോഴേക്കും കമ്പനി തന്നെ അപ്രത്യക്ഷമായിട്ടുണ്ടാകും.ഇത്തരം പരസ്യങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും ഓൺലൈനിൽ കാണുന്ന പരസ്യങ്ങൾ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകളും കൈമാറിയാൽ സാമ്പത്തിക നഷ്ട മുൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പു നൽകി.