പ്രണയത്തിൽ നിന്ന് പിന്മാറാൻ കാമുകി ക്വട്ടേഷൻ നൽകി മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്, പ്രതികൾ 15 ലക്ഷം വാഗ്ദാനം ചെയ്തെന്ന് പിതാവ്
തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കാമുകിയുടെ ക്വട്ടേഷനിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നതായി വിവരം. യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ് പറഞ്ഞു.മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു. സിഗരറ്റുകൊണ്ട് കുത്തി ശരീരം പൊള്ളിച്ചു. മർദ്ദനമേറ്റ മകനെ ബന്ധുവീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മകന്റെ നില കണ്ടാൽ സഹിക്കില്ല. അഞ്ച് ലക്ഷം രൂപ ചോദിച്ചായിരുന്നു മർദ്ദനം. അവർ തമ്മിൽ പ്രണയത്തിലായിരുന്നില്ല. മകനും യുവതിയും മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്. ഒൻപതര മണിയ്ക്ക് മകനെ കൂട്ടിക്കൊണ്ടുപോയി വൈകിട്ട് ഏഴര മണിയ്ക്ക് സ്റ്റാന്റിൽ കൊണ്ടുവിടുന്നതുവരെ ഒരു തുള്ളി വെള്ളം കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ പിതാവ് 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചുപറഞ്ഞുവെന്നും മർദ്ദനമേറ്റ യുവാവിന്റെ പിതാവ് വെളിപ്പെടുത്തി.സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും യുവാവിന്റെ കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവർഷം ബി സി എ വിദ്യാർത്ഥിനിയാണ്. ലക്ഷ്മിപ്രിയയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒളിത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലക്ഷ്മിപ്രിയയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.വർക്കല അയിരൂർ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഏപ്രിൽ അഞ്ചിന് വർക്കല അയിരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല ചെറുന്നിയൂർ സ്വദേശിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുൻകാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. രണ്ടാമത്തെ കാമുകനും സുഹൃത്തിനുമൊപ്പം ആദ്യ കാമുകന്റെ വീട്ടിലെത്തിയ യുവതി യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി കാറിൽ വച്ച് മർദ്ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കാർ ആലപ്പുഴ എത്തിയപ്പോൾ ഡ്രൈവർ ഇറങ്ങി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന മാലയും കൈയിലുണ്ടായിരുന്ന മൊബൈലും 5000 രൂപയും പിടിച്ചുവാങ്ങി. 3500 രൂപ ഗൂഗിൾപേ വഴിയും കൈക്കലാക്കി. തുടർന്ന് വീണ്ടും മർദ്ദിച്ചു. അവിടെ നിന്നും എറണാകുളം ബൈപ്പാസിന് സമീപത്തെ ഒരു വീട്ടിലെത്തിച്ച് നാവിൽ മൊബൈൽ ചാർജർ വച്ച് ഷോക്കേൽപ്പിക്കാനും സംഘം ശ്രമിച്ചു. ബിയർ കുടിക്കാൻ സംഘം നിർബന്ധിച്ചെങ്കിലും യുവാവ് വിസമ്മതിച്ചതോടെ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് ലഹരി വസ്തുക്കൾ നൽകി യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിച്ചു. മർദ്ദന ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. അഞ്ച് ലക്ഷം രൂപ നൽകി ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായ യുവാവിനെ സംഘം അടുത്ത ദിവസം രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റോഡരികിൽ കണ്ടെത്തിയ യുവാവിനെ പൊലീസെത്തി കൊച്ചി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ യുവാവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റി.