പതിനായിരങ്ങൾ മാത്രം വിലയുള്ള ഈ സ്ഥലങ്ങൾ കോടികൾ മതിക്കും, വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോൾ ടൗൺഷിപ്പായി മാറുന്ന പ്രദേശങ്ങൾ
തിരുവനന്തപുരം: 60,000 കോടി രൂപയുടെ വികസനം ലക്ഷ്യമിട്ട് ഒരുങ്ങുന്ന വിഴിഞ്ഞം- നാവായിക്കുളം വ്യവസായ ഇടനാഴിയിൽ ആദ്യ ടൗൺഷിപ്പ് ഉയരുക വിഴിഞ്ഞത്ത്. പിന്നാലെ സഞ്ചാരികളുടെ പറുദീസയായ കോവളത്തും കാട്ടാക്കട, വെമ്പായം, പുല്ലമ്പാറ, കിളിമാനൂർ എന്നീ ഉൾപ്രദേശങ്ങളിലേക്കും ടൗൺഷിപ്പുകൾ വരും. വ്യവസായ പാർക്കുകൾ, വിജ്ഞാനകേന്ദ്രങ്ങൾ, അമ്യൂസ്മെന്റ് സെന്ററുകൾ എന്നിവയാകും ടൗൺഷിപ്പുകളുടെ ഹൈലൈറ്റ്.ക്യാപിറ്റൽ റീജിയൻ ഡെവലപ്പ്മെന്റ് പ്രോജക്ട് 2വിന്റെ (സി.ആർ.ഡി.പി 2) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് പരീക്ഷണാർത്ഥം ടൗൺഷിപ്പ് നിർമ്മിക്കുന്നത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി), കനറാ ബാങ്ക് എന്നീ സ്ഥാപനങ്ങൾ നിക്ഷേപത്തിന് താത്പര്യമറിയിച്ചു. ലാൻഡ് പൂളിംഗ് സംവിധാനം വഴിയാകും ഭൂമിയേറ്റെടുക്കുക. മിനിമം മൂല്യവർദ്ധന ഉറപ്പാക്കി ഭൂമി ഏറ്റെടുക്കുന്നതാണ് ലാൻഡ് പൂളിംഗിന്റെ രീതി. വിട്ടുനൽകാൻ താത്പര്യമുള്ളവരിൽ നിന്നുമാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. അനുബന്ധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. തദ്ദേശീയർക്ക് മുന്തിയ പരിഗണന നൽകിയാകും റിക്രൂട്ട്മെന്റ്.തുറമുഖത്തെത്തുന്ന ആഡംബര കപ്പലുകളിലെ സഞ്ചാരികളെ അടക്കം ലക്ഷ്യമിട്ട് ടൂറിസം രംഗത്തെ കുതിച്ചുചാട്ടം കൂടി ലക്ഷ്യമിട്ടാകും വികസനം. ഇതിന്റെ ഭാഗമായി റസ്റ്റോറന്റുകളും സ്റ്റാർ ഹോട്ടലുകളും ടൗൺഷിപ്പിന്റെ ഭാഗമാകും. കപ്പലിൽ വന്നിറങ്ങുന്നവർക്ക് ജില്ലയിലെയും സംസ്ഥാനത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ചുറ്റക്കറങ്ങുന്നതിനുള്ള സൗകര്യവുമൊരുക്കും. ഇതുവഴി നിരവധി തദ്ദേശീയർക്ക് ടൂറിസ്റ്റ് ഗൈഡുകളുമാകാം. വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി വഴി 1000 കോടി സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.