മൊഴികളിലുറച്ച് ഷാരൂഖ്: കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യത; ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും
ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് മാലൂർകുന്ന് ക്യാമ്പിലേക്ക് കൊണ്ടുപോകുന്നു.
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട കേസ് എൻ.ഐ.എയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി. അനിൽകാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയിൽ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേസിൽ യു.എ.പി.എ. ചുമത്തുകയോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയോ ചെയ്താൽ അന്വേഷണം എൻ.ഐ.എയ്ക്ക് ഏറ്റെടുക്കാൻ സാധിക്കും.
ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം തള്ളാനാവില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും എൻ.ഐ.എ. നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് എൻ.ഐ.എ. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. കേരളത്തിനകത്തും പുറത്തും അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചെന്നൈ, കൊച്ചി, ബെംഗളൂരു മേഖലാ ഓഫീസുകളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാറാണ് റിപ്പോർട്ട് നൽകിയത്.
എൻ.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വിശദമായ ചർച്ച നടത്തിയ ശേഷം അന്വേഷണം ഏറ്റെടുത്തേക്കുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഇന്ന് ഡൽഹിയിൽ കാളീരാജ് മഹേഷ് എൻ.ഐ.എ. ഡി.ജി. ദിൻകർ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എൻ.ഐ.എ. സംഘം കോഴിക്കോട് എത്തിയിരുന്നെങ്കിലും പ്രതിയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല
തനിക്കാരുടേയും സഹായം കിട്ടിയിട്ടില്ലെന്നും ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നുമുള്ള മൊഴിയിൽ പ്രതി ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഇതാണ് ഇപ്പോൾ പോലീസിനെ കുഴക്കുന്നത്. ചില ആശയങ്ങളിൽ പ്രചോദിതനായാണ് ആക്രമണത്തിന് മുതിർന്നതെന്നതരത്തിൽ, പിടിയിലായശേഷം മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡിന് ഷാരൂഖ് മൊഴിനൽകിയിരുന്നു. ഈ മൊഴി എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. കേരള പോലീസിന്റെ അന്വേഷണപുരോഗതിയും വിലയിരുത്തുന്നുണ്ട്.
ആസൂത്രിത ആക്രമണമെന്ന നിഗമനത്തിലെത്തിയതിനാൽ സംസ്ഥാനത്തിനുപുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് കേരള പോലീസിന് പ്രയാസകരമാകും. വൈകാതെ എന്തെങ്കിലുംതരത്തിലുള്ള തുമ്പുണ്ടായില്ലെങ്കിൽ അന്വേഷണം കൈമാറാനാണ് പോലീസ് ആലോചിക്കുന്നത്.