തമിഴ്നാട് മോഡൽപഠിച്ച് കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ചെന്നൈയിലെത്തിയ എം.ഡിയും സംഘവും ഞെട്ടി
എൽ.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന് പറഞ്ഞപ്പോൾ ഇത്രയേറെ ശരിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏറ്റവുമധികം ശരിയാക്കൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി യിലാണ്. സ്ഥാപനത്തെ ശരിയാക്കാൻ കച്ചകെട്ടിയിറങ്ങിയ മന്ത്രി ആന്റണി രാജു എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും അദ്ദേഹത്തിനു തന്നെ നിശ്ചയമില്ല. ഇപ്പോഴത്തെ എം.ഡി യും ഗതാഗത സെക്രട്ടറിയുമായ ഡോ.ബിജുപ്രഭാകറും അദ്ദേഹത്തിന് ആവുംവിധം പലതും ചെയ്യുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏശുന്നില്ല.എന്നാൽ കോർപ്പറേഷനിലെ യൂണിയനുകൾ പറയുന്നത് എല്ലാം അദ്ദേഹത്തിന്റെ പിടിപ്പുകേടെന്നാണ്. സ്വന്തം പൈതൃകത്തെപ്പോലും ചോദ്യം ചെയ്ത യൂണിയനുകളോട് ഈയിടെ അദ്ദേഹത്തിന് ശക്തമായി പ്രതികരിക്കേണ്ടി വന്നു. ഏറ്റവുമൊടുവിൽ കോർപ്പറേഷനിലെ ഒരു വനിതാ കണ്ടക്ടറെ അച്ചടക്ക നടപടിയുടെ പേരിൽ നടത്തിയ സ്ഥലം മാറ്റം മന്ത്രി തന്നെ ഇടപെട്ട് പിൻവലിച്ചെന്നാണ് കേട്ടത്. വൈക്കം ഡിപ്പോയിലെ അഖില എസ്. നായർ എന്ന കണ്ടക്ടർ ചെയ്ത കുറ്റം ഇതാണ്:ഇക്കഴിഞ്ഞ ജനുവരി 11 ന് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്നെഴുതിയ ബാഡ്ജ് യൂണിഫോമിൽ കുത്തിവച്ച് ജോലിചെയ്തു. യാത്രക്കാർ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഗതി വൈറലായി. കെ.എസ്.ആർ.ടി.സി യിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളമോ പെൻഷനോ നൽകിയിട്ട് വർഷങ്ങളായി. വല്ലപ്പോഴും ഗഡുക്കളായി കിട്ടുന്ന ശമ്പളം കൊണ്ടാണ് ജീവനക്കാരുടെ കുടുംബം പുലരുന്നത്. ഇതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിചെയ്ത അഖിലയുടെ ചെയ്തി സർക്കാരിന് നാണക്കേടായത്രെ. അഖില സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ഏപ്രിൽ ഒന്നിലെ വിഡ്ഢിദിനത്തിലാണ് വൈക്കത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള പാലായിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. അഖില ഉത്തരവ് കൈപ്പറ്റുകയോ പാലായിലേക്ക് പോകുകയോ ചെയ്തില്ല. എന്നാൽ സ്ഥലം മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. മാസങ്ങളായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോർപ്പറേഷൻ ജീവനക്കാരുടെ ദീനാവസ്ഥയും കദനകഥകളും സർക്കാരിനെക്കാൾ നന്നായറിയുന്ന പൊതുസമൂഹം അതേറ്റെടുത്തു. അതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. യുവജനക്ഷേമ കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് അടുത്തിടെ കുടിശ്ശികയായും അല്ലാതെയും ലക്ഷങ്ങൾ സർക്കാർ വാരിക്കോരി നൽകിയതും ചേർത്തുവച്ചായിരുന്നു ട്രോളുകൾ. പഠിച്ച് പരീക്ഷയെഴുതി പാസായി ജോലിസമ്പാദിച്ച് രാപകൽ പണിയെടുത്തിട്ടും ശമ്പളം പോലും ലഭിക്കാത്ത അഖിലയെ, ഒരു പരീക്ഷയും പാസാകാതെ വെറും പാർട്ടിബന്ധത്തിന്റെ പേരിൽ യുവജനകമ്മിഷൻ എന്ന പണിയില്ലാ തസ്തികയിലിരുന്ന് ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ചിന്തയുമായുള്ള താരതമ്യം കുറിക്കുകൊണ്ടെന്ന് വേണം കരുതാൻ. മാത്രമല്ല, കാൻസർ രോഗത്തെ പൊരുതി തോൽപ്പിച്ച അഖിലയുടെ ജീവിതവഴിയിലെ മുള്ളുകളും കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങളുമല്ലാം സമൂഹത്തെ വല്ലാതെ പിടിച്ചുലയ്ക്കുന്നതായി. ഏതായാലും ഒടുവിൽ ഗത്യന്തരമില്ലാതെയാണ് അഖിലയ്ക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി റദ്ദാക്കിയതായി മന്ത്രി ആന്റണിരാജു അറിയിച്ചത്. എന്നാൽ ശമ്പളരഹിത സേവനം 41 -ാം ദിവസം എന്നെഴുതിയത് വാസ്തവവിരുദ്ധമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. വെറും ആറുദിവസം വൈകിയതിനാണ് 41 ദിവസം മുടങ്ങിയെന്നെഴുതിയ ബാഡ്ജ് ധരിച്ചത്. 2022 ഡിസംബറിലെ ശമ്പളം ജനുവരി 12 ന് കൊടുത്തു, ജനുവരിയിലെ ശമ്പളം ഫെബ്രുവരി 12 നാണ് കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. എന്നാൽ നവംബറിലെ ശമ്പളം 48 ദിവസത്തിനു ശേഷം ഡിസംബർ 18 നാണ് ലഭിച്ചതെന്നാണ് അഖില നൽകിയ വിശദീകരണം. ആ മാസം 26,000 കുടുംബങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് ആര് പരിഹരിക്കും ?അയൽസംസ്ഥാനം കണ്ട് ഞെട്ടി കോർപ്പറേഷൻസംസ്ഥാനത്തെ ഏറ്റവും വലിയ പൊതു യാത്രാ സംവിധാനമായ കെ.എസ്.ആർ.ടി.സി താറുമാറായി നാഥനില്ലാത്ത അവസ്ഥയിലാകുമ്പോഴും എല്ലാം ശരിയാക്കാൻ വന്ന സർക്കാർ കോടതിയിൽ ബോധിപ്പിച്ചത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത തങ്ങൾക്കില്ലെന്നാണ്. കെ.എസ്.ആർ.ടി.സി യെ വിഭജിച്ച് ‘കെ സ്വിഫ്റ്റ്’ എന്ന സമാന്തര സ്ഥാപനം രൂപീകരിച്ചിട്ടും നഷ്ടക്കണക്കിൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കാനല്ലാതെ മറ്റൊന്നും ആയിട്ടില്ല. അതിനിടെയാണിപ്പോൾ കൂനിന്മേൽ കുരു പോലെ ഡീസലിന് സർക്കാർ ഏർപ്പെടുത്തിയ രണ്ടുരൂപയുടെ അധിക സെസ്. ഇതുമൂലം മാസം മൂന്ന് കോടിയാണ് അധികചിലവ്. അതിനിടെ കെ.എസ്.ആർ.ടി.സി യെ എങ്ങനെ കരകയറ്റാമെന്ന അറ്റകൈ ശ്രമത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻപോയ വിദഗ്ധസംഘം അവിടത്തെ കാര്യക്ഷമതയും പൊതുസേവനവും കണ്ട് ഞെട്ടിയെന്നാണ് റിപ്പോർട്ട്.1.25 ലക്ഷം ജീവനക്കാരും 21000 ബസുകളുമുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 50 ലക്ഷം സ്ത്രീകൾക്ക് സൗജന്യയാത്ര ഉൾപ്പെടെ നൽകി നഷ്ടമില്ലാതെ സേവനം നടത്തുമ്പോഴാണ് ഇവിടെ, ഉള്ള സർവീസുകൾ വെട്ടിക്കുറച്ചും ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകിയും ബുദ്ധിമുട്ടിക്കുന്നത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രവർത്തന രീതികൾ പഠിക്കാൻ ഗതാഗതവകുപ്പ് സെക്രട്ടറി ഡോ. ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ചെന്നൈയിലെത്തിയ സംഘമാണ് ഇക്കാര്യങ്ങൾ നേരിട്ട് മനസിലാക്കിയത്. വെറും 4500 ബസുകളും 26000 ജീവനക്കാരുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളതെന്നോർക്കുക. ഇവിടെ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ അവിടെ സർക്കാരിന്റെ അകമഴിഞ്ഞ സഹായത്താലാണ് കോർപ്പറേഷൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ഇവിടെ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന കൺസഷൻ പോലും വെട്ടിച്ചുരുക്കുമ്പോൾ തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയ്ക്ക് 1500 കോടിയും 50 ലക്ഷം വനിതകൾക്ക് സൗജന്യ യാത്രയ്ക്ക് 2800 കോടിയും മുതിർന്ന പൗരന്മാർക്ക് യാത്രാ പാസിന് 22 കോടിയും ഒരുലിറ്റർ ഡീസലിന് 27 രൂപ സബ്സിഡി ഇനത്തിൽ 2000 കോടി രൂപയും സർക്കാർ നൽകുന്നുണ്ട്. ഒരു വർഷം 9000 കോടി രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ അവിടത്തെ കോർപ്പറേഷന് നൽകുന്നത്. ഇതൊക്കെ കണ്ട കേരളസംഘം എങ്ങനെ ഞെട്ടാതിരിക്കും ? കേരളത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്രയും മറ്റുവിഭാഗങ്ങൾക്ക് സൗജന്യപാസും അനുവദിക്കുന്നതിൽ മാത്രം 830 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടം. ഈ തുക സർക്കാർ നൽകുന്നുമില്ല.അടുത്ത സംഘം വീണ്ടുംതമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 50 ലക്ഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടും എങ്ങനെ കാര്യക്ഷമമായും ലാഭകരമായും പ്രവർത്തിക്കുന്നെന്ന് പഠിക്കാൻ രണ്ടാമതൊരു സംഘത്തെക്കൂടി അയയ്ക്കുന്നു. ഡോ.ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ആദ്യസംഘത്തിനു പിന്നാലെ കെ.എസ്.ആർ.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലാണ് നാലംഗസംഘം വീണ്ടും ചെന്നൈയിലേക്ക് പോകുന്നത്. സംഘങ്ങൾ പോയി പഠിച്ചുവരുമ്പോഴേക്കും കെ.എസ്.ആർ.ടി.സിയിൽ പ്രകടമായ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ ഓരോ വകുപ്പിൽനിന്നും എത്രയെത്ര പഠനസംഘങ്ങൾ എവിടെയൊക്കെ പോയിരിക്കുന്നു. പഠനയാത്രയുടെ പേരിൽ കുറെ ലക്ഷങ്ങൾ കൂടി ചിലവഴിക്കപ്പെടും എന്നതിനപ്പുറം കെ.എസ്.ആർ.ടി.സിയുടെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുമോ ? കാത്തിരുന്നു കാണാം.