മദ്യപാനം തടഞ്ഞ പന്ത്രണ്ടാമത്തെ ഭാര്യയെ തല്ലിക്കൊന്നു, ഭർത്താവ് അറസ്റ്റിൽ; പതിനൊന്ന് ഭാര്യമാർക്ക് സംഭവിച്ചതിനെക്കുറിച്ച് അയൽവാസികൾ
റാഞ്ചി: മദ്യലഹരിയിൽ പന്ത്രണ്ടാമത്തെ ഭാര്യയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നിന്നാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. രാം ചന്ദ്ര തുരി എന്നയാളാണ് ഭാര്യ സാവിത്രി ദേവിയെ കൊലപ്പെടുത്തിയത്.ഇയാൾ നേരത്തെ പതിനൊന്ന് തവണ വിവാഹിതനായിരുന്നു. മദ്യപാനത്തെ തുടർന്നുള്ള വഴക്കുമൂലം ഭാര്യമാരെല്ലാം ഇയാളെ ഉപേക്ഷിച്ചുപോയി. 20 വർഷം മുമ്പാണ് പ്രതി സാവിത്രി ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്. മക്കളിൽ ഒരാൾ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. സംഭവദിവസം ബാക്കി മൂന്നുപേരും ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.രാം ചന്ദ്ര തുരി മദ്യലഹരിയിലാണ് വീട്ടിലേക്ക് പോയതെന്ന് അയൽവാസികൾ പറയുന്നു. വീട്ടിലെത്തി വീണ്ടും മദ്യപിക്കാൻ തുടങ്ങിയപ്പോൾ സാവിത്രി ദേവി തടഞ്ഞു. തുടർന്ന് പ്രകോപിതനായ പ്രതി വടികൊണ്ട് ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ മക്കൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ് കണ്ടത്. കുട്ടികളുടെ നിലവിളികേട്ടാണ് അയൽവാസികൾ സ്ഥലത്തെത്തിയത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.