ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ്, പണക്കാരായ പുരുഷന്മാരെ വശത്താക്കി ബ്ലാക്ക് മെയിൽ ചെയ്യും; ജസ്നീത് പണം തട്ടിയത് യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹായത്തോടെ
മൊഹാലി: വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ ‘ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ’ പിടിയിൽ. രാജ്ബീർ കൗർ എന്ന ജസ്നീത് കൗറിനെ പഞ്ചാബിലെ മൊഹാലിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ബിഎംഡബ്ല്യു കാറും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ ജസ്നീത് കൗറിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. തന്റെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തുകൊണ്ടാണ് ഇവർ പണക്കാരായ പുരുഷന്മാരുമായി സൗഹൃദത്തിലാകുന്നത്. അവരുടെ നഗ്ന ചിത്രങ്ങളും കൈക്കലാക്കും. തുടർന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും.യുവതിക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കഴിഞ്ഞ നവംബറിലാണ് വാട്സ്ആപ്പിൽ ഒരു അജ്ഞാത നമ്പരിൽ നിന്ന് പണം ആവശ്യപ്പെട്ട് മുപ്പത്തിമൂന്നുകാരനായ വ്യവസായിക്ക് മെസേജ് വന്നത്. തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു.യുവതിയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്തത് സഹ്നെവാളിലെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ലക്കി സന്ധുവാണ്. നേതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.