ന്യൂഡൽഹി; പ്രധാനമന്ത്രി മോഡി ഒമർ അബ്ദുള്ള പറഞ്ഞുവെന്ന് പറഞ്ഞ് പാർലമെന്റിൽ ഉദ്ധരിച്ചത് വ്യാജ വെബ്സൈറ്റ് വാർത്ത. ഫെബ്രുവരി 6ന് മോഡി നടത്തിയ പ്രസംഗത്തിലാണ് വ്യാജ വാര്‍ത്ത ഉദ്ധരിച്ചത് . പൗരത്വ ഭേദഗതി നിയമവും ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും പറയുന്നതിനിടെയാണ് ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പരാമർശിച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പ് നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞാൽ ഭൂകമ്പം വന്ന് കാശ്മീർ ഇന്ത്യയിൽ നിന്ന് വേർപെട്ട് പോകും എന്ന് ഒമർ അബ്ദുള്ള പറഞ്ഞു എന്നാണ് മോഡി പ്രസംഗിച്ചത്. വായിക്കുന്നത് വ്യാജവാർത്തയാണോ എന്ന് തിരിച്ചറിയാൻ പോലും മോഡിക്ക് കഴിഞ്ഞില്ല എന്നതാണ് രസകരം.
ഒമർ അബ്ദുള്ള പറഞ്ഞതായി നരേന്ദ്രമോദി ആരോപിക്കുന്ന കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞ് പോയാൽ 2014 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിൾ കാണാം. ഒമറിനെ ഉദ്ധരിച്ച് ഫേക്കിങ് ന്യൂസ് എന്ന വെബ്സൈറ്റ് എഴുതിയ വാർത്തയാണത്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞാൽ ഭൂകമ്പം വന്ന് കാശ്മീർ ഇന്ത്യയിൽ നിന്ന് വേർപെട്ട് പോകും എന്ന് ഈ വ്യാജ ആർട്ടിക്കിളിൽ ഒമർ അബ്ദുള്ള പറയുന്നുണ്ട്. ഇതാണ് മോഡി ആധികാരിക വാർത്തയായി ലോക്സഭയിൽ ഉദ്ധരിച്ച് വെട്ടിലായത്.
ആക്ഷേപഹാസ്യ ആർട്ടിക്കിളുകൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റാണ് ഫേക്കിംഗ് ന്യൂസ്. ഇതിൽ പ്രസിദ്ധീകരിക്കുന്ന ആർട്ടിക്കിളുകളെല്ലാം ഭാവന മാത്രമാണ് എന്നും ഇത് വായിച്ചിട്ട് ആരും ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്ന് തെറ്റിദ്ധരിക്കരുത് എന്നും ഡിസ്ക്ലൈമർ കൊടുത്തിട്ടുള്ള വെബ്സൈറ്റാണ് ഇത്. ഫാക്ട് ചെക്കിംഗ് സെഷനുകളിൽ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ ഉദാഹരിക്കാറുള്ള ഒന്നാണ് ഫേക്കിംഗ് ന്യൂസ്.