ബാല തന്ന ചെക്കിനകത്ത് പത്ത് ലക്ഷമല്ല, എത്ര രൂപയാണെന്ന് വെളിപ്പെടുത്തി മോളി കണ്ണമാളി; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതിയെന്ന് മകൻ
കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് നടി മോളി കണ്ണമാലി ബാലയെ കാണാൻ പോയിരുന്നു. ഇതിന്റെ വീഡിയോ ബാല ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന സങ്കടവും നടി പങ്കുവച്ചിരുന്നു. ഇതിനിടയിൽ ബാല ഒരു ചെക്ക് മോളിയ്ക്ക് നൽകിയിരുന്നു. അത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.ഇതിനുപിന്നാലെ പത്ത് ലക്ഷം രൂപയാണ് ബാല നൽകിയതെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആരോഗ്യമുള്ള ആൺമക്കൾ ഉണ്ടായിട്ടും അമ്മയെ പണിയ്ക്ക് വിടുകയാണെന്ന രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മോളി കണ്ണമാലിയും മകനുമിപ്പോൾ.
‘ഞാൻ ആശുപത്രിയിൽ പോയ വഴിയാണ് ബാലയെ കാണാൻ പോയത്. എന്റെ ഈ വീടിന് ഒരു ജപ്തി നോട്ടീസ് വന്നപ്പോൾ ഒന്നു സഹായിക്കണേ മകനേ എന്ന് പറയാൻ പോയതാണ്. ഞാൻ അവിടെ ചെന്ന് ബാലയോട് സംസാരിച്ചു. ചേച്ചി മരണത്തിൽ നിന്ന് തിരിച്ച് വന്നിട്ട് എന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും ഒരുമിച്ച് ഒരുപാട് പടമൊക്കെ ചെയ്യണമെന്ന് പറഞ്ഞ് ജോളിയായിട്ടാണ് ആ കുഞ്ഞ് അന്ന് സംസാരിച്ചത്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഇവന്റെയടുത്ത് ഒരു പന്ത്രണ്ടായിരം രൂപയും പിന്നെ അയ്യായിരം രൂപയുമൊക്കെ കൊടുത്തിരുന്നു. ബാലയുടെ അടുത്ത് ചെന്നപ്പോൾ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു.ചേച്ചിക്ക് മരുന്ന് മേടിക്കാനും ചെലവിനും മാത്രമാണിതെന്നും പറഞ്ഞു. ചെന്നപ്പോൾ തന്നെ ചേച്ചി അയ്യായിരം വേണോ പതിനായിരം വേണമോ എന്നാണ് ചോദിച്ചത്. മകൻ തരുന്നത് എന്താന്ന് വച്ചാൽ ചേച്ചി സ്വീകരിക്കുമെന്ന് ഞാൻ മറുപടി കൊടുത്തു. അത്ര നല്ല തമാശയോട് കൂടിയാണ് സംസാരിച്ചത്. ആ കൊച്ച് സോഷ്യൽ മീഡിയയിൽ ഇട്ടേക്കുന്നത് കറക്ടായ കാര്യങ്ങളാണ്.”പിര”യുടെ ജപ്തി വന്നിട്ടുണ്ട് സഹായിക്കണമെന്ന് പറയാനാണ് വന്നതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. അല്ലാതെ വേറെ ചതിയൊന്നുമില്ല. പിന്നെ ഈ ചാനലുകാർ എങ്ങനെയാണ് ഇതിനകത്ത് ഇങ്ങനെ കേറ്റിവിട്ടതെന്ന് അറിയില്ല. ആ കൊച്ച് ആശുപത്രിയിൽ കിടക്കുവാ. ഇല്ലായിരുന്നെങ്കിൽ അവൻ ഇതിന് മറുപടി നൽകിയേനെ. ഒരുപാട് ആൾക്കാരെ സഹായിക്കുന്ന മനുഷ്യനാണ് അവൻ.’ – മോളി കണ്ണമാലി വ്യക്തമാക്കി.
‘ആ ചെക്കിനകത്ത് പത്ത് ലക്ഷം രൂപയുണ്ടെന്നൊക്കെയാണ് പലരും പറയുന്നത്. രണ്ട് ആൺമക്കളില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. പെട്ടെന്ന് ഇത്രയും തുക മറിക്കാനുള്ള സാമ്പത്തികമൊന്നും നമ്മുടെ കൈയിലില്ല. സാഹകാശം കിട്ടിയാൽ ഞങ്ങൾ അടക്കും.’-മകൻ പ്രതികരിച്ചു.