ഷാരൂഖ് ഖാനെ കാണാൻ വീടിനുള്ളിൽ കയറിയ ആരാധകന്മാർ കുടുങ്ങിയത് എട്ട് മണിക്കൂർ; പ്രതികൾ മേക്കപ്പ് റൂം വരെ എത്തിയത് ഇങ്ങനെ
മുംബയ്: അടുത്തിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമിൽ ഒളിച്ചിരുന്നതായാണ് റിപ്പോർട്ട്. രണ്ട് ഗുജറാത്ത് സ്വദേശികളാണ് താരത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്.’പഠാൻ’ താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കെെമാറിയത്. മന്നത്ത് വീടിന്റെ പുറംഭിത്തി തുരന്ന് വീട്ടിലെത്തിയ പ്രതികൾ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ കണ്ടപ്പോൾ ഷാരൂഖ് ഞെട്ടിയെന്നും പൊലീസ് പറയുന്നു. രാവിലെ മൂന്ന് മണിയ്ക്ക് അകത്ത് കടന്ന അവരെ പിറ്റേന്ന് രാവിലെ 10.30ന് പിടികൂടിയത്.ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിയ്ക്ക് രണ്ട് പേർ വീട്ടിൽ കടന്നതായി സുരക്ഷാ ജീവനക്കാരൻ തന്നെ വിളിച്ച് അറിയിച്ചതായി താരത്തിന്റെ മാനേജർ പൊലീസിനോട് പറഞ്ഞു. ഹൗസ് കീപ്പിംഗ് ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സതീഷ് പ്രതികളെ മേക്കപ്പ് റൂമിൽ നിന്ന് ലോബിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അപരിചിതരെ കണ്ട ഷാരൂഖ് ഞെട്ടിയെന്നും റിപ്പോർട്ടിൽ ഉണ്ട്. പീന്നിട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ ബാന്ദ്ര പൊലീസിന് കെെമാറിയത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് പിടിയിലായവർക്ക് 20നും 22നും ഇടയിലാണ് പ്രായം. ഇവർ മന്നത്ത് വീടിന്റെ പുറംഭിത്തി തുരന്നാണ് വിട്ടിൽ കടന്നത്.