കാഞ്ഞങ്ങാട്: പിടിയില്ലാകുന്ന കാരിയര്‍മാരില്‍ 90 ശതമാനത്തിനും സ്വര്‍ണ്ണക്കടത്തിന് പിന്നിലാരെന്ന് അറിയില്ലെന്ന് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം.ഗള്‍ഫില്‍ നിന്നു നാട്ടിലേക്കുവരുന്ന സാധാരണ യാത്രക്കാരെ വലവീശിപ്പിടിച്ച് വിമാനടിക്കറ്റും നിശ്ചിത തുകയും നല്‍കിയാണ് കാരിയര്മാരാക്കുന്നതെ ന്നും കരിപ്പൂരിലെ കസ്റ്റംസ് ഉന്നതന് പറഞ്ഞു.കാരിയറുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വര്‍ണ്ണം വാങ്ങാനെത്തുന്ന ഏജന്റിന് ഇടനിലക്കാര്‍ അയച്ചുകൊടുക്കും.അതോടൊപ്പം ഇരുവര്‍ക്കുമായി ഏതെങ്കിലും കോഡും കൈമാറും.വിമാനമിറങ്ങിയാല്‍ പുത്തുകാത്തുനില്ക്കുന്ന ഏജന്റ് കാരിയറില്‍ നിന്നും സ്വര്‍ണ്ണം കൈപ്പറ്റും.കഴിഞ്ഞ ദിവസം കരിപ്പൂരില്‍ പിടിയിലായ കാരിയറെ ഉപയോഗിച്ച് ഏജന്റിനെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.കാരിയറെ പുറത്തു വിട്ടശേഷം സമീപിക്കുമ്പോള്‍ ഏജന്റിനെ പിടികൂടാനായിരുന്നു പദ്ധതി എന്നാല്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കുശേഷം പുറത്തെത്തിയ കാരിയറെക്കുറിച്ച് സംശയം തോന്നിയതോടെ ഏജന്റ്വിദഗ്ധമായി മുങ്ങി.ഏതാനും മാസം മുമ്പ് കാരിയറെ കാണാനെത്തിയ ഏജന്റിനെ പിടിച്ചിരുന്നു.എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്ണ്ണക്കടത്തിന്റ ഉള്ളറകളെക്കുറിച്ച് ഇയാള്‍ക്കും വലിയ അറിവില്ലെന്ന് മനസ്സിലായി. കാരിയറില്‍ നിന്നും സ്വര്‍ണ്ണം കൈപ്പറ്റി മറ്റൊരാള്‍ക്ക് എത്തിച്ചുകൊടുക്കുന്നതോടെ ഏജന്റിന്റെ ജോലി കഴിയും.അതിനും മുകളിലുള്ള ആളുകളെകുറിച്ച് ഇയാള്‍ക്കും അറിയില്ല. ഏജന്റ് സ്വര്‍ണ്ണം കൈമാറിയ ആളെ ഒരിക്കലും ചോദ്യംചെയ്തിട്ടും കാര്യമായ വിവരങ്ങള്‍ ലഭിക്കുകയുണ്ടായിരുന്നില്ല. സ്വര്‍ണ്ണക്കടത്ത് ശൃംഖലയില്‍ തൊട്ടുതാഴെ വരുന്നവരെക്കുറിച്ച് മാത്രമേ ഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടാകൂ.ഇത്തരത്തില്‍ ഇത്തരത്തില്‍ പിടിക്കപ്പെടാത്തിരിക്കാനുള്ള എല്ലാമാര്‍ഗ്ഗവും അന്വേഷിച്ചശേഷമാണ് സ്വര്‍ണ്ണക്കടത്ത്.ലാഭം കൂടുതല്‍ ലഭിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ അടുത്തിടെ സ്വര്‍ണ്ണക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചുവെന്നും ഇതിനുപിന്നില്‍ വന്റാക്കറ്റുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ ലഭ്യമായിട്ടും കസ്റ്റംസിനും എന്‍ഫോഴ്സ്മെന്റിനും കാര്യക്ഷമമായി സ്വര്‍ണ്ണക്കടത്ത് തടയാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപവും സജീവമാണ്.അതെ സമയം ഉടമകളിൽ എത്താതെ കാരിയർമാരിൽ കേസ് ഒതുങ്ങുന്നത് കാരണം ലക്ഷകണക്കിന് രൂപയാണ് കസ്റ്റംസിന് ലഭിക്കാനുള്ളത്. പിഴയടക്കാത്തത് കാരണം മറ്റു നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് അധികൃതർ