പെട്രോൾ പമ്പിൽ യു പി ഐ പ്രവർത്തിച്ചില്ല; കാറിലെത്തിയ യുവാക്കൾ ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരൻ മർദനമേറ്റ് മരിച്ചു. ഹൈദരാബാദിലെ നർസിംഗിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സഞ്ജയ് എന്നയാളാണ് മരിച്ചത്. കാർ യാത്രക്കാരായ മൂന്നുപേരാണ് പ്രതികൾ.കാറിൽ ഇന്ധനം നിറച്ച ശേഷം പണം ഓൺലൈനായി നൽകാമെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ യുപിഐ പേയ്മെന്റ് പ്രവർത്തിക്കുന്നില്ലെന്ന് സഞ്ജയ് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് കാർ യാത്രക്കാരായ മൂന്ന് പേരും ഇയാളെ ക്രൂരമായി മർദിച്ചു. ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും മർദനം തുടർന്നു. ഒടുവിൽ സഞ്ജയ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ പ്രതികളായ മൂന്നുപേരുംസംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് നർസിംഗി സിഐ ശിവകുമാർ പറഞ്ഞു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാലുടൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.