ഭാര്യയ്ക്ക് മോതിരം വാങ്ങാനെന്ന പേരിലെത്തി രണ്ടര പവന്റെ സ്വർണ നെക്ളേസുമായി ഓടി, പ്രതിയെ വളഞ്ഞ് പിടികൂടി നാട്ടുകാർ
അടൂർ: മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന സ്വർണ്ണ നെക്ലേസുമായി കടന്നു കളഞ്ഞ സംഭവത്തിലെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ അഭിലാഷാണ് (32) പിടിയിലായത്.അടൂർ സെൻട്രൽ ടോളിനു സമീപമുള്ള മുഗൾ ജൂവലറിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ചെറിയ സ്വർണ്ണ മോതിരം വേണമെന്ന് പറഞ്ഞാണ് എത്തിയത്.മോതിരം നോക്കിയശേഷം ഭാര്യ വരാനുണ്ടെന്നും ഉടനെ എത്തുമെന്നും കടക്കാരെ വിശ്വസിപ്പിച്ച് മാറിനിന്നു. തുടർന്ന് ജൂവലറി ജീവനക്കാർ കടയിൽ സ്വർണ്ണം വാങ്ങാൻ എത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് പോയി. ഈ തക്കത്തിൽ പ്രതി ഷെൽഫിൽ ഇരുന്ന നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.ഇയാളുടെ പിറകെ ജൂവലറി ജീവനക്കാർ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പത്തിലധികം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ അടൂർ പെരിങ്ങനാട് പുത്തൻചന്തയിലുള്ള ഭാര്യാ ഗൃഹത്തിൽ താമസിച്ചു വരികയായിരുന്നു. പൊലീസ് നാട്ടുകാർക്കും, അയൽവാസികൾക്കും വിവരം കൈമാറിയിരുന്നു. രാത്രിയോടെ ഓട്ടോറിക്ഷയിലെത്തിയ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.