കാമുകനെ വിശ്വസിച്ച് ഒപ്പം നാടുവിട്ടു, മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്തപ്പോൾ പട്ടിക കൊണ്ട് ക്രൂരമർദ്ദനം, ആന്തരികാവയവങ്ങൾക്ക് പരിക്ക്
തൃക്കാക്കര: കാമുകനുമായുള്ള വാക്കുതർക്കത്തിനിടെ പട്ടിക കൊണ്ടുള്ള അടിയേറ്റ് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ് യുവതി ആശുപത്രിയിലായി. കാമുകൻ തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ സ്വദേശികളായ ഇരുവരും ജോലി ചെയ്തിരുന്ന റസ്റ്റോറന്റിൽ വച്ച് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് പ്രതി ആദ്യം മർദ്ദിച്ചത്. റസ്റ്റോറന്റുകാർ തടഞ്ഞതോടെ വൈകിട്ട് മൂന്നരയ്ക്ക് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ യുവതിയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് വീണ്ടും മർദ്ദിക്കുകയായിരുന്നു. തലയിലും നെഞ്ചിലും കൈകാലുകളിലും പട്ടികകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം യുവതിയെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരുന്നതു കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രണയത്തിലായശേഷം നാടുവിട്ട ഇരുവരും ആറു മാസമായി എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ജോലിചെയ്തു വരികയായിരുന്നു. ആറു ദിവസം മുമ്പാണ് ഉണിച്ചിറയിലെ റെസ്റ്റോറന്റിൽ ജോലിയിൽ പ്രവേശിച്ചത്.തൃക്കാക്കര ഇൻസ്പെക്ടർ ആർ.ഷാബു, എസ്.ഐ റഫീഖ്, എ.എസ്.ഐ ശിവകുമാർ, അജി അനീഷ്, വനിത പൊലീസ് സുമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.