പത്തനംതിട്ടയിൽനിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തി; പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി
പത്തനംതിട്ട: മലയാലപ്പുഴയിൽ വീട്ടിൽനിന്നും ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് നിന്നും കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.40ഓടെയാണ് മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ കാലടി സ്റ്റേഷന് സമീപത്ത്നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അജേഷിനെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകാൻ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അജേഷിന്റെ ഫോണിലുള്ള ചില വീഡിയോകൾ ആവശ്യപ്പെട്ട് പ്രതികൾ ഇന്നോവ കാറിൽ വീട്ടിലെത്തുകയായിരുന്നു. ഏതോ വീഡിയോയുടെ കാര്യം പറഞ്ഞതായി അജേഷിന്റെ അമ്മ പൊലീസിന് മൊഴിനൽകി. അജേഷിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളിലൊരാൾ ഉപയോഗിച്ചിരുന്ന ഫോണിൽനിന്നും അജേഷ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ നമ്പർ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ പാലാ വഴി തൃശൂർ ഭാഗത്തേക്ക് വാഹനം പോയതായി തെളിഞ്ഞു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണ ലഭിച്ചതായാണ് വിവരം.