‘വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു’; റിമാൻഡ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കെട്ട് ബീഡി, പുറത്തെടുത്തത് മൂന്നര മണിക്കൂർ കഷ്ടപ്പെട്ട്
തൃശ്ശൂർ: കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേയ്ക്ക് കൊണ്ടുവന്ന റിമാൻഡ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കെട്ട് ബീഡി. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഒരു കെട്ട് ബീഡി കണ്ടെത്തിയത്. ഒടുവിൽ മൂന്നര മണിക്കൂർ ഡോക്ടർമാർ പണിപ്പെട്ടാണ് ബീഡി പുറത്തെടുത്തത്.
വിയ്യൂർ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലകുടി കോടതിയിൽ കൊണ്ടുപോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. ഇയാൾ മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
കോടതിയിൽ നിന്നും മടങ്ങി ജയിലിലെത്തിയ സൂരജ് അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടർന്നാണ് പൊലീസ് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ എടുത്തപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മൂന്നു മണിക്കൂറത്തെ പരിശ്രത്തിനൊടുവിലാണ് കടത്താൻ ശ്രമിച്ച ബീഡികെട്ട് പുറത്തെടുത്തത്. ഇൻസുലേഷൻ ടേപ്പിൽ ചുറ്റിപ്പൊതിഞ്ഞാണ് ബീഡി കടത്താൻ ശ്രമിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സൂരജിനെ ജയിലിലേയ്ക്ക് തിരിച്ചുകൊണ്ടുപോയി.