സബപേട്ട് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു; ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നേട്ടം
തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുമ്പോൾ പാർട്ടി പ്രവർത്തകരുടെ ആഹ്ലാദം (വിഡിയോ ദൃശ്യം)
ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പു നടന്ന മഹാരാഷ്ട്രയിലെ കസബ പേട്ട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ കോൺഗ്രസ്, സീറ്റ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. 1995 മുതൽ ബിജെപി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണിത്. ഇവിടെ മഹാസഖ്യത്തിനുവേണ്ടി മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകറാണ് ജയിച്ചത്. ബംഗാളിലെ സാഗർദിഗി, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നിവിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിലാണ്.
ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎംTOP NEWS
ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം
സിറ്റിങ് സീറ്റായ അരുണാചൽ പ്രദേശിലെ ലുംല ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി ടിസെറിങ് ലാമുവാണ് ജയിച്ചത്. സിറ്റിങ് സീറ്റായ മഹാരാഷ്ട്രയിലെ ചിൻവാദിലും ബിജെപി മുന്നിലാണ്. ജാർഖണ്ഡിൽ ബിജെപി പിന്തുണയുള്ള എജെഎസ്യു സ്ഥാനാർഥി സുനിത ചൗധരിയും ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിൽ രണ്ടും ജാർഖണ്ഡ്, ബംഗാൾ, തമിഴ്നാട്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. മഹാരാഷ്ട്രയിലെ കസബ പേട്ട്, ചിൻവാദ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 26നും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഫെബ്രുവരി 27നുമാണ് നടന്നത്.
∙ തമിഴ്നാട് (ഈറോഡ് ഈസ്റ്റ്)
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ കോൺഗ്രസ് വിജയത്തിലേക്ക്. ഇവിടെ കോൺഗ്രസ് – ഡിഎംകെ പ്രവർത്തകർ വിജയാഘോഷം ആരംഭിച്ചു. കോൺഗ്രസ് അംഗമായ ഇ.തിരുമകൻ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരുമകന്റെ പിതാവ് ഇ.വി.കെ.എസ്. ഇളങ്കോവനും അണ്ണാ ഡിഎംകെയുടെ കെ.തെന്നരശനും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്.
∙ മഹാരാഷ്ട്ര (കസബ പേട്ട്, ചിൻവാദ്)
കസബ പേട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന് മികച്ച വിജയം. ബിജെപി എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന ഇവിടെ, കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻഗേകർ ജയിച്ചുകയറി. ബിജെപിയുടെ സിറ്റിങ് മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥിയായ ഹേമന്ത് റാസ്നെയെയാണ് ധൻഗേകർ തോൽപ്പിച്ചത്.
വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടം നടന്ന ചിൻവാദ് മണ്ഡലത്തിൽ ബിജെപി – എൻസിപി സ്ഥാനാർഥികൾ കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ബിജെപി സ്ഥാനാർഥി അശ്വിനി ലക്ഷ്മൺ ജഗ്താപിന് നിലവിൽ ലീഡുണ്ട്. എൻസിപി സ്ഥാനാർഥി നാനാ കാട്ടെ തൊട്ടുപിന്നിലുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി രാഹുൽ കലാട്ടെയും രംഗത്തുണ്ട്.
∙ ജാർഖണ്ഡ് (രാംഗഡ്)
ജാർഖണ്ഡ് മുക്തി മോർച്ചയുടെ മമതാ ദേവിയെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ജാർഖണ്ഡിലെ രാംഗഡിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. എജെഎസ്യു–പി സ്ഥാനാർഥി സുനിത ചൗധരി ഇവിലെ മുന്നിലാണ്. മുഖ്യ എതിരാളിയായ കോൺഗ്രസിന്റെ ബജ്രംഗ് മഹ്തോ തൊട്ടുപിന്നിലുണ്ട്. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്. എജെഎസ്യു ആകട്ടെ, തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുമായും കൂട്ടുകൂടി.
∙ അരുണാചൽ പ്രദേശ് (ലുംല)
ബിജെപി എംഎൽഎ ജാംബെ ടാഷിയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന ലുംല മണ്ഡലം ബിജെപി നിലനിർത്തി. അന്തരിച്ച എംഎൽഎയുടെ ഭാര്യയാണ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ടിസെറിങ് ലാമു.
∙ ബംഗാൾ (സാഗർദിഗി)
തൃണമൂൽ കോൺഗ്രസ് എംഎൽഎയായ സുബ്രത സാഹയുടെ മരണത്തെ തുടർന്നാണ് ബംഗാളിലെ സാഗർദിഗിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിറ്റിങ് സീറ്റിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപിയും ഇടതു പിന്തുണയോടെ കോൺഗ്രസുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസ് സ്ഥാനാർഥി ബെയ്റോൺ ബിശ്വസാണ് ഇവിടെ ലീഡ് ചെയ്യുന്നത്. തൃണമൂലിനായി ദേബാശിഷ് ബാനർജി, ബിജെപിക്കായി ദിലീപ് സാഹ എന്നിവരാണ് ഇവിടെ കളത്തിലുള്ളത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 73 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു.