നാഗാലാൻഡിൽ ഭരണത്തുടർച്ച ഉറപ്പാക്കി എൻ ഡി പി പി – ബി ജെ പി സഖ്യം, ചരിത്രം കുറിക്കാൻ വനിതകളും
കൊഹിമ: എതിരാളികളെ നിഷ്പ്രഭരാക്കി നാഗാലാൻഡിൽ എൻ ഡി പി പി–ബി ജെ പി സഖ്യം ഭരണത്തുടർച്ചയിലേക്ക്. അറുപത് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ NDPP 39 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞതവണ 26 സീറ്റ് നേടിയ എൻ പി എഫ് (നാഗാ പീപ്പിള്‍ ഫ്രണ്ട്) നാല് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.ദയനീയമായി തകർന്ന കോൺഗ്രസ് ഒരുസീറ്റിൽപ്പോലും ലീഡ് ചെയ്യാനാവാത്ത അവസ്ഥയിലാണ്. 18 സീറ്റിൽ മറ്റുള്ളവരാണ് മുന്നിട്ടുനിൽക്കുന്നത്.നാഗാലാന്‍ഡ് ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയായത്. കഴിഞ്ഞ തവണ 12 സീറ്റുകള്‍ നേടിയ ബി ജെ പി ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിക്കുന്നത്. 183 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. 13 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.ബി ജെ പി സഖ്യം ഭരണമുറപ്പിച്ചതോടെ നാഗാലാൻഡ് നിയമസഭയിലേക്ക് ഒരു വനിതാം അംഗം ഉണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. നാല് വനിതാ സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.എന്‍ ഡി പി പിയുടെ സല്‍ഹൗതുവോനുവോ ക്രൂസ് (വെസ്റ്റേണ്‍ അംഗാമി), ഹെകാനി ജഖാലു (ദിമാപൂര്‍), കോണ്‍ഗ്രസിന്റെ റോസി തോംസണ്‍ ടേനിംഗ്), ബി ജെ പിയുടെ കഹുലി സെമ (അതോയ്സു) എന്നിവരാണ് ഇവർ. ഇതിൽ സല്‍ഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നിവർ ലീഡ് നിലനിറുത്തുകയാണ്. ഇവർ രണ്ടുപേരും വിജയിക്കാനാണ് സാദ്ധ്യതയേറെയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.