കുടിവെള്ളത്തിൽ അഴുക്ക്, പരാതിയുമായെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടു; എം രമ വിദ്യാർത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദനായിക
കാസർകോട്: കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടതായി പരാതി. കാസർകോട് സർക്കാർ കോളേജിലാണ് സംഭവം. ക്യാംപസിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്ക് കണ്ടതിനെത്തുടർന്ന് പരാതിപ്പെടാൻ എത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ എം രമ പൂട്ടിയിട്ടത്.
പരാതിപ്പെടാൻ എത്തിയ വിദ്യാർത്ഥികൾ തനിക്കുമുന്നിൽ ഇരിക്കാൻ പാടില്ലെന്ന നിലപാടെടുത്ത പ്രിൻസിപ്പൽ ഈ വെള്ളം തന്നെ കുടിച്ചാൽ മതി,തനിക്കിപ്പോൾ സമയമില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ ഇതിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തതോടെ പ്രിൻസിപ്പൽ എം രമ പുറത്തിറങ്ങി ചേംബറിനുള്ളിൽ പതിനഞ്ചോളം വിദ്യാർത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതിയുണ്ട്. വിദ്യാർത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തിൽ ഇടംനേടിയയാളാണ് എം രമ.
സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരിക്കുകയാണ്. പ്രിൻസിപ്പലിനെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.