തോക്ക് ചൂണ്ടി കടത്തിയ 2 ലോറികൾപൊലീസ് പിന്തുടർന്ന് പിടികൂടി; പ്രതികൾ രവി പൂജാരിയുടെ കൂട്ടാളികളെന്ന് സൂചന
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവിൽ ബുധനാഴ്ച സന്ധ്യയോടെ ഡ്രൈവർമാരെ തോക്ക് ചൂണ്ടി തള്ളിയിട്ട് രണ്ട് ലോറികൾ തട്ടിക്കൊണ്ടു പോയതായി പൊലീസ് പറഞ്ഞു. ആൾടോ കാറിലും ബൈകിലുമായി വന്ന ആറ് പേരാണ് അക്രമികൾ എന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
‘വിവരമറിഞ്ഞ മഞ്ചേശ്വരം ഇൻസ്പെക്ടറും പൊലീസ് സംഘവും സ്ഥലത്തെത്തി ലോറി തട്ടിക്കൊണ്ടു പോയ കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്ക് പിന്തുടർന്നു. കുരുടപ്പദവ് കൊമ്മംഗള എന്ന സ്ഥലത്തെത്തിയതോടെ അക്രമികൾ ലോറി ഉപേക്ഷിച്ചു. അവർക്ക് അകമ്പടി പോയ കാറില്‍ നിന്നിറങ്ങിയവർ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. അതിസാഹസികമായി പൊലീസ് സംഘം രണ്ടു പേരെ കീഴ്പ്പെടുത്തി. ഇവരില്‍ നിന്ന് പിസ്റ്റളും തിരകളും പൊലീസ് കണ്ടെടുത്തു. തട്ടിക്കൊണ്ടു പോയ ലോറികളും പ്രതികള്‍ സഞ്ചരിക്കാനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
സഫ് വാന്‍, മഹാരാഷ്ട്രയിലെ രാകേഷ് കിഷോര്‍ എന്നിവരാണ് പിടിയിലായത്. രാകേഷ് കിഷോറിനെതിരെ അനധികൃതമായി ആയുധം കൈവശം വെച്ചതിനും ഉപയോഗിച്ചതിനും കര്‍ണാടകയിലും കേരളത്തിലും കേസുകളുണ്ട്. കുറ്റകൃത്യത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ക്രിമിനലുകളാണ്. ജില്ലാ പൊലീസ് മേധാവിയുടേയും കാസർകോട് എ എസ് പി മുഹമ്മദ് നദീമുദ്ദീന്‍ , മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ്, എസ്ഐ അന്‍സാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ പ്രദേശത്തും കര്‍ണാടകയിലും റെയ്ഡും അന്വേഷണവും നടത്തി വരുന്നു.
മഞ്ചേശ്വരത്തും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെട്ടവരെയും പൊലീസ് തിരയുന്നു. സംഭവത്തിലുള്‍പ്പെട്ടവർ അന്തര്‍സംസ്ഥാന ക്രിമിനല്‍ കേസില്‍പ്പെട്ടവരും ക്വടേഷന്‍ സംഘാംഗങ്ങളുമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പെട്ട പ്രതികള്‍ക്ക് കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരിയെ പോലുള്ളവരുമായി ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്’, പൊലീസ് പറഞ്ഞു.