ലൈംഗികബന്ധം നിഷേധിച്ച യുവതിയെ കൊന്ന ഭർത്താവിന് ശിക്ഷായിളവ് നൽകി കോടതി, കൊലയ്ക്ക് കാരണം പെട്ടെന്നുള്ള പ്രകോപനമെന്ന് നിരീക്ഷണം
ചെന്നൈ: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ശിക്ഷായിളവ്. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന നിരീക്ഷണത്തിലാണ് കോടതി ശിക്ഷായിളവ് നൽകിയത്. 2018 ഓഗസ്റ്റ് 27ന് തമിഴ്നാട് അണ്ണാ നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യ അമ്മുവിനെ ശ്രീനിവാസൻ (34) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആഗ്രഹം പ്രകടിപ്പിച്ച ശ്രീനിവാസനെ തള്ളിമാറ്റുകയും താൻ സ്നേഹിക്കുന്ന മറ്റൊരു പുരുഷനോടൊപ്പം മാത്രമേ കിടക്ക പങ്കിടുകയുള്ളൂവെന്ന് ഭാര്യ പറയുകയും ചെയ്തത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് മഹിളാ കോടതി ജഡ്ജി മുഹമ്മദ് ഫാറൂഖിന്റെ നിരീക്ഷണം.ശ്രീനിവാസന്റെ 12 വയസുകാരനായ മകന്റെ മൊഴിയും കേസിൽ നിർണായകമായിരുന്നു. സംഭവം നടക്കുമ്പോൾ മകന് എട്ടുവയസായിരുന്നു പ്രായം. അച്ഛൻ അമ്മയെ കുത്തികൊലപ്പെടുത്തുന്നത് കണ്ടുവെന്നായിരുന്നു മകന്റെ മൊഴി. കൊലയ്ക്ക് ശേഷം അമ്മുവിന്റെ ശരീരത്തിൽ കൊതുകിനെ തുരത്താനുള്ള സ്പ്രേ അടിച്ചതിനുശേഷം ഇയാൾ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് എത്തിയപ്പോൾ ശ്രീനിവാസൻ കുറ്റം സമ്മതിക്കുകയും പൊലീസിനൊപ്പം പോവുകയുമായിരുന്നു.2008ലാണ് ശ്രീനിവാസനും അമ്മുവും വിവാഹിതരായത്. അമ്മുവിന് ശരവണൻ എന്നയാളുമായി അവിഹിതബന്ധമുണ്ടെന്ന് ശ്രീനിവാസൻ സംശയിച്ചിരുന്നു. ശ്രീനിവാസൻ പദ്ധതി തയ്യാറാക്കിയതിനുശേഷമല്ല കൊല ചെയ്തതെന്നും ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിന്റെ പുറത്ത് ചെയ്തുപോയതെന്നുമായിരുന്നു പ്രതിഭാഗം വക്കീൽ വാദിച്ചത്. ഇത് അംഗീകരിച്ച കോടതി ശ്രീനിവാസന് ശിക്ഷായിളവ് നൽകുകയായിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. കൊലപാതക്കുറ്റത്തിന് നൽകുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്തുവർഷം തടവാണ് ശ്രീനിവാസന് കോടതി വിധിച്ചത്. 5000 രൂപ പിഴയും ഒടുക്കണം.