മലയാളികളെ മോഹിപ്പിക്കുന്ന ഫേസ്ക്രീമുകളും ലിപ്സ്റ്റിക്കും പൗഡറുമെല്ലാം കുഴപ്പക്കാർ, റെയ്ഡിൽ പിടിച്ചെടുത്തത് 4.19 ലക്ഷത്തിന്റെ വ്യാജന്മാരെ
തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകളും ലിപ്സ്റ്റിക്കുകളും പൗഡറുകളും അടക്കം 4.19 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വസ്തുക്കൾ പിടികൂടി. ഇവയിൽ ഏറെയും ഗൾഫിൽ നിന്നുള്ളതാണ്.അതേസമയം, ഗുണമേൻമയില്ലാത്ത ഫേസ് ക്രീം നിർമ്മിച്ചിരുന്ന തൃശൂർ മനക്കൊടിയിലെ ഒരു സ്ഥാപനം പൂട്ടിച്ചു.53 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 17 കേസുകളും രജിസ്റ്റർ ചെയ്തു. ‘ഓപ്പറേഷൻ സൗന്ദര്യഠ”എന്ന പേരിലുള്ള റെയ്ഡ് ഇന്നും തുടരും. വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വില്പന വ്യാപകമായതിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ.വി. സുധീഷ് പറഞ്ഞു.പിടിച്ചെടുത്ത ഉത്പന്നങ്ങൾ അതത് ജില്ലകളിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ ഹാജരാക്കി.ഗൾഫിൽ നിന്നുവരുന്ന വ്യക്തികളുടെ കൈവശം പെട്ടിയിലാക്കി കൊടുത്തുവിടുന്ന ഇത്തരം സാധനങ്ങൾ കസ്റ്റംസ് ഗൗനിക്കാറില്ല. മലപ്പുറം തിരൂരിലേക്കാണ് ഇവ പ്രധാനമായും എത്തുന്നത്. തിരൂരിൽ നിന്നാണ് മറ്റു ജില്ലകളിലേക്ക് വില്പനയ്ക്ക് എത്തുന്നത്. കാസർകോട് ഹോംകെയർ മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഏറ്റവും കൂടതൽ സാധനങ്ങൾ പിടിച്ചെടുത്തത് (74,000 രൂപ). കണ്ണൂർ ടൗണിൽ നിന്നും തളിപ്പറമ്പിൽ നിന്നുമായി 40,000 രൂപയുടെയും കോഴിക്കോട് നിന്ന് 20,500 രൂപയുടെയും വസ്തുക്കൾ കണ്ടെത്തി.ബോധവത്കരണം നടത്തുംഗുണനിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയില്ലെന്നും ബോധവത്കരണ ക്ലാസുകൾ അത്യാവശ്യമാണെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അധികൃതർ പറഞ്ഞു. തുടക്കത്തിൽ വ്യാപാരികൾക്കും ബ്യൂട്ടീഷ്യന്മാർക്കും ബോധവത്കരണ ക്ലാസ് നടത്തും.ജീവനക്കാർ വേണംഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ ഇൻസ്പെക്ടർമാരുടെയും വാഹനങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പരിശോധനകൾ വ്യാപകമാക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥരുടെ അപര്യാപ്തത വകുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 290 ഡ്രഗ്സ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 47 പേർ മാത്രമാണ് ഉളളതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 47 ഇൻസ്പെക്ടർമാർക്ക് സഞ്ചരിക്കാൻ വകുപ്പിൽ 11 വാഹനങ്ങൾ മാത്രമാണുളളത്.’ഓപ്പറേഷൻ സൗന്ദര്യ വ്യാപകമാക്കാനാണ് തീരുമാനം. ഓൺലൈൻ വഴി സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.”കെ.വി.സുധീഷ്അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ,ഇന്റലിജൻസ് ബ്രാഞ്ച്