കണ്ണൂർ: മാലൂര്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ കരിവെള്ളൂര്‍ വടക്കേയില്‍ വീട്ടില്‍ മനോളി ഷിനോജി (32)നെയാണ് മാലൂര്‍ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂര്‍ പൃഥിയില്‍ ഗംഗാധരന്റെ മകന് പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന കിണറിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തുപോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയശേഷം ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് വീട്ടില്‍നിന്ന് കുറച്ചകലെയുള്ള ആള്‍ത്താമസമില്ലാത്ത വീടിനോടുചേര്‍ന്നുള്ള കിണറിന്റെ ആള്‍മറയോടു ചേര്‍ന്നുള്ള സ്ഥലത്ത് കഴുത്തില്‍ കയര്‍ കുരുക്കിയനിലയില് മൃതദേഹം കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുള്ളതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ദുബായില്‍ ജോലിചെയ്തിരുന്ന ദിജില്‍ മൂന്നുമാസം മുമ്ബാണ് നാട്ടിലെത്തിയത്.ഇപ്പോള്‍ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. മരിച്ച ദിജിലിന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്. കസ്റ്റഡിയിലെടുത്ത ഷിനോജിനെ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ രാത്രി ഫോണില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പിന്നില്‍നിന്ന് കഴുത്തില്‍ കയര്‍ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നല്കി. സംഭവം നടന്ന ദിവസം ഷിനോജിനെ പരിസരത്തു കണ്ടിരുന്നില്ല. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇക്കാര്യം പോലീസിനെ ധരിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്ബേ ദിജിലിനെ കൊലപ്പെടുത്താന്‍ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്ബിലെ ഒരു കടയില്‍നിന്ന് പ്ലാസ്റ്റിക് കയര്‍ വാങ്ങി. ഈ കയറിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്ബ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.