ഏഴ് വർഷം മുമ്പ് മോഷണം പോയ ഒരു ലക്ഷം രൂപ തിരികെ കിട്ടി; ഉപയോഗിക്കാനാകാതെ മദ്ധ്യവയസ്കൻ, കാരണം ഇതാണ്
മുംബയ്: ഏഴ് വർഷം മുമ്പ് നഷ്ടപ്പെട്ട 1,10,000 രൂപ തിരികെ കിട്ടിയിട്ടും ഉപയോഗിക്കാനാവാതെ മദ്ധ്യവയസ്കൻ. 2016 നവംബറിൽ അസാധുവാക്കപ്പെട്ട നോട്ടുകളാണ് മുംബയ് സ്വദേശിയായ മുസ്തഫ (50) യ്ക്ക് തിരികെ ലഭിച്ചത്. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലാത്തതും പൊലീസിന്റെ അനാസ്ഥയുമാണ് പണം മാറി ലഭിക്കാത്തതിന് കാരണമെന്ന് മുസ്തഫയുടെ അഭിഭാഷകൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2016ൽ നോട്ട് നിരോധിക്കുന്നതിന് മുമ്പാണ് മുസ്തഫയുടെ ഹോട്ടൽ കൊള്ളയടിക്കപ്പെട്ടത്. പിന്നീട് പൊലീസ് പ്രതികളെ പിടികൂടുകയും 1,10,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. നടപടിക്രമങ്ങൾ നീണ്ടുപോയതോടെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2019ൽ മുസ്തഫ മുംബയ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ച് പുതിയ നോട്ടുകളാക്കി പണം മുസ്തഫയ്ക്ക് തിരികെ നൽകാൻ കോടതി പൊലീസിന് നിർദേശം നൽകി. എന്നാൽ പഴയ നോട്ടുകളാണ് പൊലീസ് മുസ്തഫയ്ക്ക് കൈമാറിയത്. ഇദ്ദേഹം ആർബിഐയെ സമീപിച്ചെങ്കിലും പണം പൊലീസ് വഴി കൈമാറണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും മുസ്തഫയ്ക്ക് കറൻസി ഇതുവരെ മാറ്റി നൽകിയില്ല. ഫെബ്രുവരി ഒമ്പതിന് അഡീഷണൽ ചീഫ് മെട്രേപൊളിറ്റൻ മജിസ്ട്രേറ്റ് പുതിയ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ കറൻസിയായി പണം തിരികെ നൽകാൻ ആർബിഐയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്തഫ.