‘വളരെ സന്തോഷവാനായിരുന്നു അവൻ, എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ശരിക്കൊന്ന് കണ്ടിട്ടുപോലുമില്ല’; വിശ്വനാഥന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ട ആദിവാസി യുവാവ് വിശ്വനാഥന്റെ (46) മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ. വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നും മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ പ്രസവത്തിനായി ഇവിടെ ആശുപത്രിയിലെത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയൽ കോളനിയിൽ വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിശ്വനാഥനെ മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടത്.മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ‘വിവാഹശേഷം എട്ട് വർഷത്തിന് ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ അവൻ ശരിക്കൊന്ന് കണ്ടിട്ടുപോലുമില്ല.അങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. പൊലീസിന്റെ ഇടപെടലും ശരിയല്ലായിരുന്നു.ഞങ്ങൾ ഒപ്പിടാനെത്തിയപ്പോഴേക്കും പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. പോസ്റ്റ്മോർട്ടം സമയവും രേഖപ്പെടുത്തിയിരുന്നില്ല.’ വിശ്വനാഥന്റെ സഹോദരൻ ഗോപി പറഞ്ഞു.വെള്ളിയാഴ്ച പുലർച്ചയോടെയാണ് വിശ്വനാഥനെ കാണാതായത്. അന്ന് രാവിലെതന്നെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകാൻ എത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് പൊലീസ് മരിച്ചവിവരം അറിയിച്ചത്.ഇതിൽ പരാതിനൽകാൻ പോയപ്പോൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ വന്നതാണോ എന്ന് പൊലീസ് ചോദിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്നാണ് ഉള്ളതെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ആൾക്കൂട്ട മർദ്ദനമില്ലെന്നുമാണ് മെഡിക്കൽ കോളേജ് പൊലീസ് വിശദീകരിക്കുന്നത്. സുരക്ഷാ കവാടത്തിൽവച്ച് വിശ്വനാഥനെ ചോദ്യംചെയ്ത സുരക്ഷാ ജീവനക്കാർക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്.