വീണ്ടും നാണം കെട്ട് പാകിസ്ഥാൻ! ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് സഹായവുമായുള്ള ഇന്ത്യൻ വ്യോമസേനാ വിമാനത്തിന് പാകിസ്ഥാൻ അനുമതി നിഷേധിച്ചു, ലക്ഷ്യം നേടി ഇന്ത്യ
ന്യൂഡൽഹി : ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് മാനുഷിക സഹായവുമായി പറന്ന ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി നിഷേധിച്ചു. ഇന്ന് പുലർച്ചയാണ് ഇന്ത്യയിൽ നിന്നും തുർക്കിയിലേക്ക് വിമാനങ്ങൾ യാത്രയായത്. പാക് വ്യോമാതിർത്തിയിലൂടെയുള്ള യാത്ര തടയപ്പെട്ടതിനാൽ വഴി മാറി സഞ്ചരിച്ച ഇന്ത്യൻ വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി. ഉത്തർപ്രദേശിലെ ഹിൻഡൻ വ്യോമതാവളത്തിൽ നിന്നുമാണ് ചരക്ക് വിമാനം പറന്നുയർന്നത്. പാകിസ്ഥാന്റെ ഉറ്റ സുഹൃത്തായിട്ടാണ് തുർക്കിയെ അറിയപ്പെടുന്നത്. കാശ്മീർ വിഷയത്തിലടക്കം പാകിസ്ഥാന് അനുകൂലമായി യു എന്നിൽ നിലപാട് സ്വീകരിക്കുന്ന തുർക്കിക്ക് സഹായവുമായെത്തിയ രാജ്യത്തെ തടഞ്ഞത് ഇപ്പോൾ ചർച്ചയാവുകയാണ്.ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്നിനാണ് തുർക്കിയും സിറിയയും സാക്ഷ്യം വഹിക്കുന്നത്. അയ്യായിരത്തിലധികം ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങി മരണപ്പെട്ടു. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലും സിറിയയിലും ഉണ്ടായത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്.ഇന്ത്യൻ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ടീമുകൾ ആധുനിക ഡ്രില്ലിംഗ് ഉപകരണങ്ങളും റെസ്ക്യൂ ഡോഗ്സും സഹിതം ഇതിനകം തുർക്കിയിലെ അദാന വിമാനത്താവളത്തിൽ ഇറങ്ങിയിട്ടുണ്ട്. മേഖലയിൽ ദുരിതമനുഭവിക്കുന്നവർക്ക് വൈദ്യസഹായം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ഒരു ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിക്കും. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ നടപടിക്ക് ഇന്ത്യയിലെ തുർക്കി എംബസി നന്ദി അറിയിച്ചു.ഇത് രണ്ടാം തവണയാണ് ഇന്ത്യ മാനുഷിക സഹായം ആവശ്യമുള്ള രാജ്യങ്ങൾക്ക് അയയ്ക്കുന്നത് തടയാൻ പാകിസ്ഥാൻ ശ്രമിക്കുന്നത്. 2021ൽ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത ശേഷം രാജ്യത്തുണ്ടായ കടുത്ത പട്ടിണി തടയാൻ 50,000 മെട്രിക് ടൺ ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അയച്ചിരുന്നു. എന്നാൽ ഇത് തങ്ങളുടെ മണ്ണിലൂടെ കൊണ്ടുപോകുന്നത് തടയാൻ പാക് ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻെറ ഈ നീക്കവും പരാജയപ്പെട്ടു.