‘കാസർകോട് റെയിൽവേ സ്റ്റേഷനിലെ നടപ്പാലം അറ്റകുറ്റപ്പണി ഇന്ന് വൈകിട്ടോടെ പൂർത്തിയാകും’
കാസർകോട് ∙ റെയിൽവേ സ്റ്റേഷനിലെ നടപ്പാലത്തിന്റെ അറ്റകുറ്റപ്പണി ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എപ്പോൾ തുറന്നു കൊടുക്കുമെന്നതിനെക്കുറിച്ച് തീരുമാനമായില്ല.കാലപ്പഴക്കത്തെ തുടർന്നു കാസർകോട് റെയിൽവേ നടപ്പാലത്തിന്റെ (മേൽപ്പാലം) അറ്റകുറ്റപ്പണി നടത്തണമെന്നു കോഴിക്കോട് എൻഐടി സംഘം നിർദേശിച്ചിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ ഡിസംബർ 17 മുതലാണ് മേൽപ്പാലത്തിലൂടെ യാത്ര നിരോധിച്ചത്.
എന്നാൽ ദിവസങ്ങളായിട്ടും അറ്റകുറ്റപ്പണി തുടങ്ങാത്തതിനെക്കുറിച്ച് ചർച്ചയായിരുന്നു. സ്റ്റേഷനിലെ ലിഫ്റ്റ് ഘടിപ്പിച്ചത് അറ്റകുറ്റപ്പണിക്കായി യാത്ര നിരോധിച്ച മേൽപ്പാലത്തിലൂടെയായിരുന്നതിനാൽ ലിഫ്റ്റും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണിക്കായി ആദ്യം റെയിൽവേ ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ഇതെടുക്കാൻ കരാറുകാർ മുന്നോട്ടെത്തിയിരുന്നില്ല. ഇതേ തുടർന്നു റെയിൽവേ നേരിട്ടു തന്നെയാണു നിർമാണ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.
ദിവസേന അൻപതിലേറെ ട്രെയിനുകളിൽ ആയിരത്തിലേറെ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനാണിത്. മേൽപാലം അടച്ചിട്ടതിനാൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു.ഇതിനിടെ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്ററിൽ ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ ചില ദിവസങ്ങളിൽ ഇതു തുറക്കാറില്ല.വൈകിട്ട് 5 മുതൽ പിറ്റേന്നു രാവിലെ 9 മണിവരെ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്ററിൽ അടച്ചിട്ടിരിക്കുകയാണ്. ട്രെയിനുകളുടെ പോക്കുവരവുകളെക്കുറിച്ചും അനൗൺസ്മെന്റും ഇൻഫർമേഷൻ അടഞ്ഞുകിടക്കുന്ന സമയത്ത് ലഭ്യമല്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു.