തമിഴ്നാട്ടിൽ ആറുമലയാളികൾ ചേർന്ന് ആന്ധ്രാ സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടി, മറ്റൊരു കവർച്ചയ്ക്കായി പോകുന്നതിനിടെ പിടിയിൽ
ചെന്നൈ: ആന്ധ്രാ സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കേസിൽ ആറ് മലയാളികൾ അറസ്റ്റിൽ. കഴിഞ്ഞ 21ന് നെല്ലൂർ സ്വദേശിയായ വികാസ് കോയമ്പത്തൂരിലേയ്ക്ക് വരുന്നതിനിടെ മറ്റൊരു കാറിൽ പിന്തുടരുകയായിരുന്ന സംഘം ഭവാനിയ്ക്ക് സമീപത്തായി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന രണ്ടുകോടി രൂപയും വാഹനവും അക്രമി സംഘം കൊണ്ടുപോവുകയും ചെയ്തു.
ജയൻ (45), സി സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാൻ (37), എ സന്തോഷ് (31), എ മുജീബ് റഹ്മാൻ (45) എന്നിവരെയാണ് സിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ വികാസ് സമീപത്തെ സിത്തോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അന്നുതന്നെ സിത്തോട് ഭാഗത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി. എന്നാൽ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞദിവസം സിത്തോട് ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് അക്രമി സംഘത്തെ പൊലീസ് പിടികൂടുന്നത്. സംശയാസ്പദമായി കണ്ട കാർ പരിശോധിക്കുകയായിരുന്നു. പിന്നാലെ വണ്ടിയിൽ നിന്ന് വ്യാജ സ്റ്റിക്കറും വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും 20,000 രൂപയും കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കവർച്ചാവിവരം പുറത്തറിയുന്നത്. മറ്റൊരു കവർച്ചയ്ക്കായി പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. വികാസിനെ ആക്രമിച്ച് പണം മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു