പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുത്തിയത് ഏഷ്യാനെറ്റ് ക്യാമറമാൻ സുനിൽകുമാർ. വിലങ്ങുമായി ഓടുന്നത് കണ്ട് വഴിയില്‍ തടഞ്ഞ് മല്പിടുത്തത്തിലൂടെ കീഴ്പെടുത്തി ജീപ്പിലേക്ക് വലിച്ചിട്ടു.
കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. വിലങ്ങുമായി ഓടുന്ന പ്രതിയെ കണ്ട് വഴിയില്‍ തടഞ്ഞ് മല്പിടുത്തത്തിലൂടെ കീഴടക്കി ഏഷ്യാനെറ്റ് ക്യാമറാമാന് സുനില്‍ കുമാര്‍ പ്രതിയെ പൊലീസിനെ ഏല്പിച്ചു.
ശനിയാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങര്‍ അരങ്ങേറിയത്. നിരവധി കേസുകളിൽ പ്രതിയായവിദ്യാനഗര് പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ കെണിയിൽ അകപ്പെട്ടത്.
2022 സെപ്റ്റംബര്‍ മാസത്തില്‍ ശാഫി 17 കാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു.പരാതി പോലീസ് സ്റ്റേഷനിൽ എത്തിയിട്ടും അന്വേഷണം മന്ദഗതിയിൽ ആണെന്നാരംഭിച്ചാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ ബി എൻ സി യെ സമീപിച്ചത്.തുടർന്ന് ഗുരുമായി ബന്ധപ്പെട്ട വിശദമായ വാർത്ത തന്നെ ബി എൻ സിക്ക് നൽകി .
ഇതോടെ പോലീസ് അന്വേഷണം ഊർജ്ജിതമായി. 21 സംസ്ഥാനങ്ങൾ ഇവർക്ക് പോലീസ് തിരഞ്ഞെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ കാലയളവ് ഇവർ ചെലവിട്ടത് ഗോവയിൽ ആയിരുന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് കർണാടക ഉപ്പനങ്ങാടിയിൽ ഇവർ എത്തിയത്.നേരത്തെ ബി എൻ സി പുറത്തുവിട്ട വീഡിയോ തിരിച്ചറിഞ്ഞ ചിലർ തൃക്കരിപ്പൂർ ഒരു സാമൂഹിക പ്രവർത്തകനെ ബന്ധപ്പെട്ട് വിവരം പോലീസിനെ എത്തിക്കുന്നു. അതിവേഗം കർണാടകയിൽ എത്തിയ വിദ്യാനഗർ പോലീസ് പ്രതികൾ താമസിച്ചിരുന്ന സ്ഥലം വളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വിദ്യാനഗറിലെത്തിച്ച ശേഷം പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മാസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഭയംകൊണ്ട് പലതും പെൺകുട്ടി തുറന്നു പറയുന്നില്ല എന്നാണ് പോലീസ് സംശയിക്കുന്നത്. മികച്ച ഒരു കൗൺസിൽ നൽകിയാൽ എല്ലാ വിവരങ്ങളും തുറന്നു പറയും എന്നാണ് പോലീസിൻറെ പ്രതീക്ഷ. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ട ശേഷം ശാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഒരു കൈയിലെ വിലങ്ങ് അഴിക്കേണ്ടതായി വന്നത് . ഇതോടെ മൂന്ന് പൊലീസുകാരെ തള്ളിമാറ്റി പുറത്തേക്ക് കൂടിയ പ്രതി ചെന്നു പെട്ടത് ഏഷ്യാനെറ്റ് ക്യാമറമാന്റെ മുന്നിലായിരുന്നു.
സുനിലിന്റെ അളിയന്റെ ഭാര്യയെ വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മറ്റ് ചെയ്തിരുന്നു. രക്തം ആവശ്യമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ എത്തിയതായിരുന്നു സുനില്‍കുമാര്‍. രക്ത പരിശോധനയ്ക്ക് സമയം എടുക്കുമെന്ന് പറഞ്ഞത് കൊണ്ട് സുനില്‍ ഗേറ്റിന് സമീപത്തേക്ക് ഫോണില്‍ സംസാരിച്ച് കൊണ്ട് നടന്ന് പോയിരുന്നു. ഈ സമയമാണ് പ്രതി വിലങ്ങുമായി പുറത്തേക്ക് ഓടി വരുന്നത് കണ്ടത്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ പിറകെ ഓടുന്നത് കണ്ട് യുവാവിനെ തടഞ്ഞ് കോത്ത് പിടിക്കുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു. ആജാനുബാഹുവായ ശാഫി കുതറി മാറി മുന്നോട്ട് ഓടിയെങ്കിലും ഗേറ്റ് കടന്ന് മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ പിറകെ ഓടി വീണ്ടും പിടികൂടി. മല്‍പ്പിടുത്തത്തിനിടെ കാല്‍പിണച്ചുവെച്ച് വീണ്ടും രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം തടഞ്ഞാണ് സുനിൽകുമാർ പ്രതിയെ കീഴ്പ്പെടുത്തിയത്.
പിന്തുടര്ന്നുവന്ന മൂന്ന് പൊലീസുദ്യോഗസ്ഥര്‍ പ്രതിയെ വിലങ്ങു വെച്ചു ജീപില്‍ കയറ്റാന്‍ നോക്കിയെങ്കിലും മസില് പിടിച്ചു നിന്ന യുവാവിനെ സുനില്‍ തന്നെയാണ് ജീപില്‍ തളളികയറ്റി കൊടുത്തത്. ഒച്ചവെച്ച് തങ്ങള്‍ പ്രതിയുടെ കൂടെ ഓടിയപ്പോള്‍ നിരവധി പേര് നോക്കി നിന്നെങ്കിലും സുനില്‍കുമാര്‍ മാത്രമാണ് പ്രതിയെ കീഴടക്കാന്‍ മുന്നോട്ട് വന്നതെന്ന് വിദ്യാനഗർ സിഐ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനിടെയില്‍ സുനിൽകുമാറിന്റെ ഫോണ്‍ വീണ് പൊട്ടി പോകുകയും പ്രതിയുടെ ഒരു കയ്യില്‍ ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് കൈവിരലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.