ദേശീയ പാത വികസനം
പൊയിനാച്ചി ജംഗ്ഷനില്‍ അടിപാത നിര്‍മ്മിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍ദ്ദേശിച്ചു
കാസർകോട് : ദേശീയപാത നിര്‍മ്മാണം സംബന്ധിച്ച് പൊയിനാച്ചി ജംഗ്ഷനിലെ നാട്ടുകാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും പുല്ലൂര്‍ വില്ലേജില്‍ ചാലിങ്കാല്‍ മൊട്ടയില്‍ സ്ഥലം വിട്ടു നല്കിയ പത്തിലധികം കുടുംബങ്ങളുടെ സഞ്ചാരമാര്‍ഗ്ഗം തടസ്സപ്പെട്ടത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. പൊയിനാച്ചി ടൗണില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതുപോലെ പൊയിനാച്ചി – ബന്തടുക്ക റോഡ് ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് റീജ്യണല്‍ ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സമരം നടത്തുന്ന നാട്ടുകാരുമായി ചര്‍ച്ച ചെയ്യണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച ഭൂമി കൈമാറിയതായി കാസര്‍കോട് തഹസില്‍ദാര്‍ അറിയിച്ചു. എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഉദുമ മണ്ഡലത്തിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളില്‍ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അരങ്ങനയടുക്കം കോളനി, കല്യോട്ട് കോളനി, കാലിയടുക്കം കോളനി എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണം. ജമ്മ കടപ്പുറം മുതല്‍ കൊപ്പല്‍ കടപ്പുറം വരെ കടല്‍ഭിത്തി നിര്‍മ്മിക്കണം.
വനത്തില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ദേലംപാടി പഞ്ചായത്തിലെ ബാലക്കയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ കാലതാമസം പാടില്ലെന്നും എം.എല്‍.എ പറഞ്ഞു.
വെസ്റ്റ് – എളേരി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അതിര്‍ത്തിയില്‍ പരപ്പച്ചാല്‍ പാലത്തിന്റെ അപകടത്തില്‍ തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ 11 ലക്ഷം രൂപ അനുവദിക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
മത്സ്യം കടത്തുന്ന ലോറികള്‍ യാത്രാവേളയില്‍ തന്നെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് മറ്റു യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വലിയ തടിലോറികള്‍ ദേശീയപാതയില്‍ നിന്ന് വഴി മാറി മറ്റു വഴികളിലൂടെ സഞ്ചരിച്ച് പൊതുമരാമത്ത് റോഡുകളില്‍ നാശനഷ്ടം വരുത്തുന്നതും അപകടമുണ്ടാക്കുന്നതും പരിശോധിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മുകള്‍ഭാഗത്ത് കാര്യംകോട് പുഴയുടെ ഇരു കരകളിലും മുക്കടപാലം വരെ കരയിടിച്ചല്‍ തടയുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി വിശുദ്ധ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് നല്‍കുന്നതാണെന്നും ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലായിലേറ്റര് കംബ്രിഡ്ജ് വൈദ്യുതികരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അറിയിച്ചു.
കോളിച്ചാല്‍ -ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാം കവലയില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞുപോയ ഭാഗം പുനര്‍നിര്‍മിക്കുന്നതിന്റെ പുരോഗതി പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പ്രത്യേകയോഗം വിളിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ജല്‍ജീവന്‍ മിഷന് പ്രവര്‍ത്തികളുടെ പുരോഗതിയും തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കേരള ജല അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികളുടെ നിലവിലെ സ്ഥിതി ത്വരിതപ്പെടുത്തുന്നതിനും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ കണ്വതീര്‍ത്ഥ ബീച്ച് ടൂറിസം പദ്ധതിയ്ക്ക് ഭൂമി കൈമാറുന്നതിന് നടപടി സ്വീകരിച്ചതായി മഞ്ചേശ്വരം തഹസില്‍ദാര്‍ അറിയിച്ചു.
മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി പോലീസ് സര്‍ജനെ നിയമിക്കണമെന്നും എ.കെ.എം അഷറഫ് എം.എല്‍.എ ആവശ്യപ്പെട്ടു. മംഗല്പാടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരുന്നതിനും തീരുമാനിച്ചു.
ഐ.എല്‍.ജി.എം.എസ് പദ്ധതി ഇ-ഡിസ്ട്രിക്ട് മാതൃകയില്‍ മാറ്റണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഐ.എല്‍.ജി.എം.എസ് പെന്‍ഡിങ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും അനാവശ്യമായി അപേക്ഷകരെ ഓഫീസില്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കുന്നതിനും സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
കൃഷിവകുപ്പ് വിതരണം ചെയ്ത കാര്‍ഷികോപകരണങ്ങളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് എം.എല്‍.എമാര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കണമെന്നും ഹോട്ടലുകളില്‍ പഴയ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാന്‍ ശക്തമായ പരിശോധന നടത്തണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന ചര്‍മമുഴ, പന്നിപ്പനി തുടങ്ങിയ രോഗങ്ങളില്‍ ജാഗ്രത വേണം. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷറഫ്, സി.എച്ച്.കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി.വത്സലന്‍, എ.ഡി.എം എ.കെ.രമേന്ദ്രന്‍, ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്.ശശിധരന് പിള്ള, ഡി.വൈ.എസ.്പി പി. കെ.സുധാകരന്, വിവിധ വകുപ്പുകളുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.