വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; പത്താം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ
കണ്ണൂർ: വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. ഈ മാസം 17നാണ് ശ്രീകണ്ഠപുരം പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം പോയത്.
പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. സംഭവദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൃത്യമായി വീട് അറിയാവുന്നയാളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് അയൽവാസിയായ പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങിയ വിവരം പൊലീസിന് ലഭിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാർത്ഥി തിരിച്ചെത്താതായതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തിയത്.
കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ മുഴുവൻ കുട്ടിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച തുകയിൽ നിന്ന് 30,000 രൂപ കുട്ടി ചെലവഴിച്ചതായി പൊലീസ് പറഞ്ഞു.