കഴുത്ത് മുറിഞ്ഞ് ശബ്ദം പോയ യുവതിയെ ബന്ദിയാക്കി, മറുപടി എഴുതി നൽകാൻ ആവശ്യപ്പെട്ടു; ട്രാവൽ ഏജൻസി ജീവനക്കാരിയോട് പ്രതി കാട്ടിയത് മൃഗീയമായ അതിക്രമമെന്ന്
കൊച്ചി: ട്രാവൽ ഓഫീസിൽ ജീവനക്കാരിക്ക് നേരെയുണ്ടായത് മൃഗീയമായ അതിക്രമമെന്ന് റിപ്പോർട്ട്. കഴുത്ത് മുറിഞ്ഞ് ചോരവാർന്ന യുവതിയെ അക്രമി ബന്ദിയാക്കി. മരണവെപ്രാളത്തിൽ പുറത്തേക്കോടിയ യുവതിയെ പ്രതി കസേരയിൽ പിടിച്ചിരുത്തി. ഇതിനിടെ യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തികളിൽ ഒന്ന് രണ്ടായി ഒടിഞ്ഞു. കഴുത്ത് മുറിഞ്ഞ് ശബ്ദം നിലച്ച യുവതി, പ്രതിയുടെ പിന്നീടുള്ള ചോദ്യങ്ങൾക്ക് മറുപടി എഴുതിയാണ് നൽകിയത്. ഉത്തരങ്ങൾ എഴുതി നൽകിയ ചോരപ്പാടുള്ള പേപ്പറുകൾ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തിരുന്നു. ആസൂത്രണം ചെയ്താണ് പ്രതിയായ ജോളി ജെയ്സൺ എല്ലാം ചെയ്തതെന്ന് എസിപി പി രാജ്കുമാർ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ലിത്വാനിയൻ വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് എറണാകുളം രവിപുരത്തുള്ള റൈസ് ട്രാവൽ ഏജൻസിയിൽ പ്രതി ജോളി ജെയ്സൺ (46) എത്തിയത്. സ്ഥാപനയുടമ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലിയെ ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയത്. എന്നാൽ മുഹമ്മദ് ഈസമയം ഓഫീസിലുണ്ടായിരുന്നില്ല. തുടർന്ന് ജീവനക്കാരി ഇടുക്കി തൊടുപുഴ സ്വദേശി സൂര്യ (25) യെ ആക്രമിക്കുകയായിരുന്നു.
കഴുത്തിൽ ആഴത്തിൽ കുത്തേറ്റ സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്ക് ഓടിക്കയറി. നാടോടി സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റതാണെന്നാണ് ഹോട്ടൽ ജീവനക്കാർ ആദ്യം കരുതിയത്. ഇതുവഴിപോയ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സംഭവം ശ്രദ്ധിച്ചതാണ് യുവതിക്ക് രക്ഷയായത്. പൊലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജോളിയെ ഹോട്ടൽജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിന് കൈമാറുകയായിരുന്നു.
എന്നാൽ, ജോളിക്ക് പണം നൽകാനില്ലെന്നും വിസ വന്നിട്ടും ഇയാൾ പോകാതിരുന്നതാണെന്നും റൈസ് ഉടമ മുഹമ്മദ് അലി പൊലീസിന് മൊഴിനൽകി. സ്ഥാപനം ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.