മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് വിലക്ക്, ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്രത്തിന്റെ നിർദ്ദേശം
ന്യൂഡൽഹി : ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി സോഷ്യൽ മീഡിയയിൽ വിലക്കി കേന്ദ്രസർക്കാർ. യുട്യൂബ്, ട്വിറ്റർ എന്നിവ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നതാണ് കേന്ദ്രം വിലക്കിയത്. യുട്യൂബ് വീഡിയോയിലേക്കുള്ള ലിങ്കുകൾ അടങ്ങിയ 50ലധികം ട്വീറ്റുകൾ നീക്കം ചെയ്യാനാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. പൗരാവകാശ പ്രവർത്തകർ അടക്കം നിരവധിപേർ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു.ബി.ബി,സി സംപ്രേഷണം ചെയ്ത ‘ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ‘ എന്ന ഡോക്യുമെന്ററിയാണ് വിവാദമായത്. ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാർ അടക്കമുള്ളവർ രംഗത്തെത്തിയരുന്നു, ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ ഇതിന്റെ രേഖകളുണ്ടെന്നും ബി.ബി.സി ഡോക്യുമെന്ററിയിൽ പറയുന്നു.ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതും മുൻവിധിയോടെയുള്ളതുമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ടിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്നാണ് ബി.ബി.സി ഡോക്യുമെന്ററിയിൽ അവകാശപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്. രണ്ടാംഭാഗം ജനുവരി 24ന് സംപ്രേഷണം ചെയ്യും. അതേസമയം ഡോക്യുമെന്ററിയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചയിൽ മോദിയെ പ്രധാനമന്ത്രി ഋഷി സുനക് പിന്തുണച്ചു.