വില കിലോയ്ക്ക് 300 കടന്നു; മാവേലി സ്റ്റോറിൽ വൻ ഡിമാൻഡിൽ വറ്റൽ മുളക്
തൃശ്ശൂര്‍: പൊതുവിപണിയില്‍ വറ്റല്‍ മുളകുവില 300 രൂപ കടന്നതോടെ സപ്ലൈകോ സ്റ്റോറുകളില്‍ വന്‍തിരക്ക്. സ്റ്റോറുകളില്‍ മുളകെത്തിയാല് ഉടനെ തീരുന്ന സ്ഥിതി. തിരക്കുകാരണം ടോക്കണ്വഴിയാണ് വിതരണം. ഇതുവാങ്ങാന്‍ പുലര്‍ച്ചെ അഞ്ചിന് വരി തുടങ്ങുന്ന സ്റ്റോറുകളും ഉണ്ട്. മുളക് സ്റ്റോക്ക് വന്നതറിയാന്‍ ചിലയിടത്ത് വാട്സാപ്പ് ഗ്രൂപ്പുകളും സക്രിയം. സമീപത്തെ വീട്ടുകാരോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ആണ് അഡ്മിന്.
ഒരു കാര്‍ഡ് ഉടമയ്ക്ക് സബ്സിഡി നിരക്കില്‍ അരക്കിലോ മുളകാണ് കിട്ടുക. 39 രൂപയാണിതിന് സപ്ലൈകോയില്‍. സബ്സിഡിയില്ലാതെ 280 രൂപയ്ക്ക് ഒരുകിലോവരെ നല്‍കിയിരുന്നതാണ്. ലഭ്യത കുറഞ്ഞപ്പോള്‍ പരിമിതപ്പെടുത്തിയതാണെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു.
സ്റ്റോറുകളില്‍ ഒരുദിവസം 150 മുതല്‍ 200 വരെ ടോക്കണാണ് കൊടുക്കുന്നത്. മറ്റു സാധനങ്ങളുണ്ടെങ്കിലും മുളകിനാണ് ആവശ്യക്കാര്‍ കൂടുതല്‍.
160-ല്‍ നിന്ന് 300 ലേക്ക്
ഒരുവര്‍ഷം മുന്‍പുവരെ 160, 180 രൂപ നിലവാരത്തില്‍ ഉണ്ടായിരുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ് 200 കടന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്. ഈ സമയങ്ങളില്‍ വിലകുറയുകയാണ് പതിവ്. കഴിഞ്ഞതവണ ഉത്പാദകസംസ്ഥാനങ്ങളില് വെള്ളപ്പൊക്കം വന്നതിനാലാണ് വിലകൂടിയത്. ബ്രാന്‍ഡഡ് മുളകുപൊടിക്ക് കിലോയ്ക്ക് 330 മുതലാണ് വില.