ആർ ഇ ആഷറിന് ലണ്ടൻ മലയാളികളുടെ ആദരം
ലണ്ടൻ: ബഹുഭാഷാ പണ്ഡിതനും, ഭാഷാ ശാസ്ത്രജ്ഞനും, വിവർത്തകനും ആയിരുന്ന ആർ ഇ ആഷറുടെ സ്മരണയെ ആദരിക്കാൻ ലണ്ടനിൽ അനുസ്മരണ യോഗം നടക്കുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മാനർപാർക്കിലെ കേരളാ ഹൗസിൽവച്ചാണ് യോഗം. മലയാളി അസോസിയേഷൻ ഒഫ് ദി യു കെ സംഘടിപ്പിക്കുന്ന യോഗത്തിൽ എം എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. അസോസിയേഷൻ ചെയർമാൻ അനിൽ ഇടവന, മണമ്പൂർ സുരേഷ്, ഡോ ജോഷി ജോസ്, അസോസിയേഷൻ സെക്രട്ടറി ശ്രീജിത് ശ്രീധരൻ എന്നിവർ സംസാരിക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു” , “ബാല്യകാല സഖി” , “പാത്തുമ്മയുടെ ആട്”, തകഴിയുടെ “തോട്ടിയുടെ മകൻ”, കെ പി രാമനുണ്ണിയുടെ “സൂഫി പറഞ്ഞ കഥ” തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതിലൂടെയാവും ഡോ ആഷറെ കൂടുതൽ പേർ അറിയുക. വിവർത്തനത്തിന് ഒപ്പമുണ്ടായിരുന്നത് അമേരിക്കൻ മലയാളിയായ അച്ചാമ്മ ചന്ദ്രശേഖരൻ കോയിപ്പറമ്പിൽ ആയിരുന്നു.1983 ൽ കേരള സാഹിത്യ അക്കാദമി, മലയാള ഭാഷയ്ക്കു നൽകിയ വിശിഷ്ട സംഭാവനയ്ക്കു സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. 2007 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നൽകി ഡോ അഷറെ ആദരിക്കുകയുണ്ടായി.