ചീഞ്ഞ കോഴി ഇറച്ചി പിടികൂടിയ സംഭവം: ഉടമയ്ക്കെതിരെ നഗരസഭയുടെ പരാതി
കളമശേരി: കൈപ്പടമുകളിൽ നിന്ന് 500 കിലോയിലധികം പഴകിയ ഇറച്ചിയും പഴക്കംചെന്ന വെളിച്ചെണ്ണയും പിടികൂടിയ സംഭവത്തിൽ കടയുടമ പാലക്കാട് സ്വദേശി ജുനൈസിനെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് കളമശേരി എസ്. എച്ച്.ഒയ്ക്ക് നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് പരാതി നൽകി. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന ഇറച്ചി വിതരണം ചെയ്ത ഹോട്ടലുകൾ കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭയുടെ ലൈസൻസും എഫ്.എസ്.ഐ സർട്ടിഫിക്കറ്റും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചു പൂട്ടി സീൽ ചെയ്യുകയും ഉടമയ്ക്ക് നോട്ടീസ് അയക്കാനും ഇന്നലെ കൂടിയ നഗരസഭാ യോഗത്തിൽ തീരുമാനിച്ചു. കോഴി മാംസം വില്പനയ്ക്കായി സംഭരിച്ചിരുന്ന കെട്ടിടം അടച്ചു പൂട്ടി മുദ്ര വച്ചതിനാൽ കെട്ടിടത്തിൽ അതിക്രമിച്ചു കടന്നാൽ കേരള മുനിസിപ്പൽ ആക്ട് പ്രകാരം നടപടി എടുക്കുമെന്നുള്ള നഗരസഭാ സെക്രട്ടറിയുടെ നോട്ടീസും പതിച്ചു.