ഷീന ബോറ ജീവിച്ചിരിപ്പുണ്ടോ? വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലകേസില്‍ പുതിയ വഴിത്തിരിവ്. ഗുവാഹാട്ടി വിമാനത്താവളത്തില്‍ വച്ച് ഷീന ബോറയെ കണ്ടവരുണ്ടെന്ന പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ അവകാശവാദത്തെ കുറിച്ച് പരിശോധിക്കാന്‍ മുംബയിലെ പ്രത്യേക സിബിഐ കോടതി നടപടി ആരംഭിച്ചു. ഷീനയെ കണ്ടുവെന്ന് പറയപ്പെടുന്ന ജനുവരി അഞ്ചിലെ സിസടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഗുവാഹാട്ടി വിമാനത്താവള ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്കി.
ഗുവാഹാട്ടി വിമാനത്താവളത്തില്‍ നിന്ന് ജനുവരി അഞ്ചിന് ഷീന ബോറ വിമാനം കയറുന്നതായി രണ്ട് അഭിഭാഷകര്‍ കണ്ടെന്നാണ് ഐഎന്‍എക്സ് മീഡിയ സിഇഒ കൂടിയായ ഇന്ദ്രാണി മുഖര്‍ജിയുടെ അവകാശവാദം. ഇതില്‍ ഒരു അഭിഭാഷകയ്ക്ക് 2007 മുതല്‍ ഷീന ബോറയെ പരിചമുണ്ടെന്നും അമ്മ ഇന്ദ്രാണിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും കോടതിക്ക് കൈമാറി. തുടര്‍ന്നാണ് കൊലക്കേസില്‍ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്.പി നായിക് നിംബാല്‍കര്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം മകള്‍ ജീവിച്ചിരിക്കുന്നുവെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ അവകാശവാദം സിബിഐ തള്ളി. ഷീന ബോറയെ കൊലപ്പെടുത്തിയെന്ന് ഇന്ദ്രാണിയുടെ കൂട്ട് പ്രതിയായ ശ്യാംവര്‍ റായിയുടെ കുറ്റസമ്മത മൊഴിയുണ്ട്. ഇതിന് പുറമെ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദത്തെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് വിമാത്താവളത്തിലെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിറക്കിയത്.
ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളാണ് ഷീന. രണ്ടാം ഭര്‍ത്താവായിരുന്ന സഞ്ജയ് ഖന്ന ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 2012 ഏപ്രിലില്‍ ഷീനയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. മറ്റൊരു കേസില്‍ അറസ്റ്റിലായ ശ്യാമില്‍ നിന്ന് കൊലപാതകത്തെക്കുറിച്ചുള്ള വിവരം പോലീസ് അറിയുന്നത് 2015ലാണ്. തുടര്‍ന്ന് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. 2015 ഓഗസ്റ്റില്‍ മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡിനടുത്തുള്ള വനത്തില്‍ നിന്ന് ഷീന ബോറയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ആറ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.