കുറഞ്ഞ മുതൽമുടക്കിൽ ഏറ്റവും ലാഭം കൊയ്യാൻ കഴിയുന്ന വിഭവമാണ് ഷവർമ കച്ചവടം, പക്ഷേ പാതിവഴിയിൽ ഉടമകൾ ഇത് ഉപേക്ഷിക്കും
ഭക്ഷ്യവിഷബാധ സംസ്ഥാനമെമ്പാടും ചർച്ചയാകുമ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി വഴി കഴിഞ്ഞ വർഷം തിരുവനന്തപുരം നഗരത്തിൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത് കഴിച്ചത് പൊറോട്ട. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാത്രം കണക്കെടുത്താൽ കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത് കഴിച്ചത് ചിക്കൻ ബിരിയാണിയാണ്. ഫുൾ മീറ്റ് ചിക്കൻ, ചിക്കൻ ബർഗർ, അൽഫാം കുഴിമന്തി, ബീഫ് ഫ്രൈ എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.കൊവിഡ് കാലം കഴിഞ്ഞ് നൂറിലധികം ഷവർമ കടകളാണ് നഗരത്തിൽ മുളച്ചുപൊങ്ങിയത്. ഇതിൽ ഭൂരിപക്ഷം വില്പനയും ഫുഡ് ട്രക്കുകൾ വഴിയാണ്. കുറവൻകോണം, കവടിയാർ, കഴക്കൂട്ടം ഭാഗങ്ങളിലാണ് വൈകിട്ട് 6മുതൽ അർദ്ധരാത്രി വരെ ഇത്തരം കടകൾ വ്യാപകം.പത്ത് വയസിനും മുപ്പത് വയസിനും ഇടയിലുള്ളവരാണ് ഷവർമയുടെ ആവശ്യക്കാരിലേറെയും. ടെക്കികളുടെ അഭയകേന്ദ്രം ഫുഡ് ട്രക്കുകളാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ ഷവർമ ലഭിക്കുന്ന പത്തിലധികം കടകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. വീട്ടിൽ നിന്ന് ആഹാരം കഴിച്ച് നൈറ്റ് ഡ്രൈവിന് ഇറങ്ങി പാതിരാത്രി ഷവർമ കഴിച്ച് പണി കിട്ടുന്നവരും നിരവധിയാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന പതിവ് വിട്ട് കഴിക്കാനായി ഭക്ഷണം തേടുന്ന നഗരവാസികളെ ചൂഷണം ചെയ്യുന്നവരും ധാരാളം. കുഴിമന്തി ലഭിക്കുന്ന ഹോട്ടലുകൾ വർദ്ധിച്ചെങ്കിലും വിലക്കുറവും അളവിലെ മിതത്വവും ഷവർമയിലേക്കാണ് കൂടുതൽ പേരെയും ആകർഷിക്കുന്നത്.ഞങ്ങൾക്ക് ഊണ് വേണ്ടജില്ലയിൽ ഹോട്ടലുകളും തട്ടുകടകളും അയ്യായിരത്തോളം ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. സാധാരണ ഹോട്ടലുകളിൽ പോലും അൽഫാം,ഷവർമ തുടങ്ങിയ അറബിക് വിഭവങ്ങൾ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയാണ്. ബിരിയാണിക്ക് പണ്ടത്തെ പോലെ ആവശ്യക്കാരുണ്ടെങ്കിലും ഹോട്ടലുകളിലെ ഊണ് വില്പന കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൻതോതിൽ കുറഞ്ഞു. സന്ധ്യ മയങ്ങിയാൽ പിന്നെ ഷവർമയുടെയും അൽഫാമിന്റെയും ഗന്ധമാണ് നഗരത്തിന്.അദ്ധ്വാനം കുറവെങ്കിലും പണിക്കാരില്ലഷവർമ കട തുടങ്ങാൻ ചെലവും അദ്ധ്വാനവും കുറവാണ്. എന്നാൽ നടത്തിപ്പിന് അദ്ധ്വാനം ഏറെ വേണം എന്നുള്ളതിനാൽ പലരും പാതിവഴിയിൽ ഇട്ടിട്ടു പോകും. ചിലർ തൊഴിലാളികളെ എൽപ്പിച്ച് സ്ഥലം വിടും. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് അബദ്ധങ്ങൾ സംഭവിക്കുന്നത്. അറേബ്യൻ വിഭവങ്ങളുടെ കച്ചവടം കൂടിയതോടെ ഇതു തയ്യാറാക്കാനുള്ള വിദഗ്ദ്ധ ജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. ജോലിക്കാർക്ക് ഡിമാൻഡ് കൂടിയതോടെ കൂടുതൽ പണം ലഭിക്കുന്നിടത്തേക്ക് ഇവർ പോകാൻ തുടങ്ങി. പലയിടത്തും പരിശീലനം ലഭിക്കാത്തവർ ഈ ജോലി ചെയ്യുന്നതാണ് ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.