വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ കുർത്തയിൽ ആവശ്യത്തിലധികം ബട്ടണുകൾ; പരിശോധിച്ചപ്പോൾ കിട്ടിയത് കോടികളുടെ ലഹരി
മുംബയ്: കോടികൾ വിലമതിക്കുന്ന ഹെറോയിനും കൊക്കെയ്നുമായി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടുപേർ പിടിയിൽ. മുംബയ് എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് III നടത്തിയ ഓപ്പറേഷനിലാണ് 31.29 കോടി രൂപ വിലമതിക്കുന്ന 4.47 കിലോഗ്രാം ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തത്.
രണ്ട് കേസുകളിലായിട്ടാണ് മയക്കുമരുന്ന് പിടികൂടിയത്. കെനിയ എയർവേയ്സിന്റെ കെ ക്യു 210 വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് കെനിയയിലെ നെയ്റോബി വഴി എത്തിയ ആളില്‍ നിന്നുമാണ് 4.47 കിലോഗ്രാം ഹെറോയിൻ പിടികൂടിയത്. 12 ഡോക്യുമെന്റ് ഫോൾഡറുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
രണ്ടാമത്തെ കേസിൽ, എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റായ ഇ ടി-460ൽ എത്തിയ ഒരാളുടെ ബാഗേജ് സ്കാൻ ചെയ്തതിനെത്തുടർന്ന് സംശയാസ്പദമായ രീതിയില്‍ ബട്ടണുകൾ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ കുർത്തകളുടെ ബട്ടണുകളിലും ഹാൻഡ്ബാഗിനുള്ളിലെ അറകളിലും ഒളിപ്പിച്ച നിലയിൽ 1.596 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തി.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയതെന്നും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.