വായിൽ സെല്ലോ ടേപ്പും മൂക്കിൽ ഇരുമ്പ് ക്ലിപ്പുമിട്ട് മൃതദേഹം, എപ്പോഴും മുറിയടച്ചിരിക്കുന്ന 20 കാരിയുടെ ദുരൂഹമരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: പട്ടം പ്ലാമൂട് റോസ് നഗർ പി.ടി.ആർ 95എയിലെ ടിമ സാൻട്ര സേവിയറിന്റെ (20) മരണത്തിൽ ദുരൂഹത. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പൊലീസിനും വ്യക്തതയില്ല.
ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.
മൂന്നുവർഷമായി മാനസികാസ്വാസ്ഥ്യത്തിന് സാന്ദ്ര ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് മാർ ഇവാനിയോസ് കോളേജിൽ ചേർന്നെങ്കിലും അസുഖവും ചികിത്സയും കാരണം പഠിത്തം മുടങ്ങിയതോടെ വീട്ടിൽത്തന്നെയായിരുന്നു. എല്ലാ സമയവും മുറിയടച്ച് ഇരിക്കുന്നതാണ് പതിവെന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥയാണ് മാതാവ് പ്രമീള റാണി. സംഭവ ദിവസം ആഹാരം കഴിക്കാൻ പ്രമീള ഏറെനേരം വിളിച്ചിട്ടും സാന്ദ്ര വാതിൽ തുറന്നില്ല. സാധാരണ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തി വിളിക്കുമ്പോൾ മാത്രമാണ് സാന്ദ്ര പുറത്തുവന്ന് ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ ആവർത്തിച്ച് വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നപ്പോഴാണ് വീട്ടുകാർ തള്ളിത്തുറന്ന് അകത്തുകയറിയത്.
വായിൽ സെല്ലോ ടേപ്പിന്റെ പ്ലാസ്റ്ററും മൂക്കിൽ ഇരുമ്പ് ക്ലിപ്പുമിട്ട നിലയിലാണ് സാന്ദ്രയെ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും സാന്ദ്ര മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവത്തിൽ സംശയം തോന്നി മ്യൂസിയം പൊലീസിൽ വിവരമറിയിച്ചത്. ഉടൻ പൊലീസെത്തി വീട്ടുകാരുടെ മൊഴിയെടുത്തു. സെല്ലോ ടേപ്പ് രണ്ടുദിവസം മുമ്പ് തന്നോട് മകൾ ചോദിച്ചിരുന്നതായി പിതാവ് സേവ്യർ ദാസ് പൊലീസിന് മൊഴി നൽകി.
പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ശ്വാസതടസത്തെ തുടർന്നാണ് മരിച്ചതെന്ന് കണ്ടെത്തി. ശരീരത്തിൽ ബലപ്രയോഗം നടത്തിയ പാടുകളൊന്നും കണ്ടെത്തിയില്ല. മൂക്കിൽ ക്ലിപ്പിട്ടതിന്റെ മുറിവ് മാത്രമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലിരിക്കുന്നതിനാൽ ആത്മഹത്യയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ അന്വേഷണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ നടത്താൻ സാധിക്കൂവെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് പാറ്റൂർ സെമിത്തേരിയിൽ സംസ്കരിക്കും. പിതാവ് സേവ്യർ ദാസ് റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. സോനു സേവ്യറാണ് സഹോദരൻ.